കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്നിൽ ആരംഭിക്കുമ്പോൾ അത് ക്രൈസ്തവ സഭകൾക്ക് ഏറെ നിർണ്ണായകമാകും. പ്രതിയും ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കൽ സുപ്രീംകോടതി വരെ പോയി നടത്തിയ അട്ടിമറി നീക്കങ്ങൾ ഒന്നും വിലപോയില്ലെന്നതാണ് വസ്തുത. ഒരു മാസത്തോളം ജയിലിൽ കിടന്നിട്ടും കുറ്റപത്രം റദ്ദാക്കാനുള്ള നീക്കങ്ങൾ എല്ലാം പൊളിഞ്ഞിട്ടും തിരുകുരിശും തിരു വസ്ത്രങ്ങളും അണിഞ്ഞ് ഫ്രാങ്കോ വിചാരണ കോടതിയിൽ എത്തി. ഇന്നലെ തുടങ്ങിയത് മാധ്യമങ്ങൾക്ക് പ്രവേശനമില്ലാത്ത രഹസ്യ വിചാരണയാണ്.

ഇന്നലെ പീഡനത്തിനിരയായ കന്യാസ്ത്രീയെയും വിസ്തരിച്ചു. ഇവരുടെ വിസ്താരം വ്യാഴാഴ്ചയും തുടരും. ഇരയുടെ വിശദാംശങ്ങൾ പുറത്തുപോകാതിരിക്കാൻ രഹസ്യവിചാരണയാണ് കേസിൽ നടക്കുന്നത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുമതിയില്ല.
2018 ജൂൺ 26-നാണ് കന്യാസ്ത്രീ ബിഷപ്പിനെതിരേ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്നത്. 2014മുതൽ 2016വരെ ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വൈക്കം ഡിവൈ.എസ്‌പി.യായിരുന്ന കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലുമാസത്തോളം അന്വേഷണം നടത്തിയശേഷണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്.

ഫ്രാങ്കോ മുളയ്ക്കൽ 25 ദിവസത്തോളം ജയിലിൽ കഴിയേണ്ടിവന്നു. പല ഘട്ടത്തിൽ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രതി നടത്തി. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ഹർജിയുമായി സുപ്രീംകോടതിവരെ ബിഷപ്പ് ഫ്രാങ്കോ പോയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഇതോടെയാണ് വിചാരണയിലേക്ക് കാര്യങ്ങളെത്തിയത്.