രുദ്രാപുർ: റെയിൽവേ ട്രാക്കിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. ഉത്തരാഖണ്ഡിലെ ദുദ്രാപുരിലാണ് സംഭവം. ലാകേഷ് ലോനി (35), മനീഷ് കുമാർ(25) എന്നിവരാണ് മരിച്ചത്. റെയിൽവേ ക്രോസിങ്ങിൽ വെച്ച് സെൽഫിയെടുക്കാൻ ശ്രമിക്കവെയാണ് അതിവേഗതയിൽ എത്തിയ ട്രെയിൻ യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത്. തൽക്ഷണം ഇരുവരും മരിച്ചു.

അൽമോറയിൽ നിന്ന് രുദ്രാപുരിൽ താമസിക്കുന്ന പൊലീസുകാരിയായ സഹോദരി ലക്ഷ്മിയെ കാണാനാണ് ലോകേഷും സുഹൃത്തും എത്തിയതെന്ന് സീനിയർ സബ് ഇൻസ്‌പെക്ടർ സതീഷ് കപ്ഡി പറഞ്ഞു.

ഓടുന്ന ട്രെയിനിന് മുന്നിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിക്കവെയാണ് അപകടം. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഡെറാഡൂണിൽ നിന്ന് കാത്ത്‌ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.