തിരുവനന്തപുരം : മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത അനർഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നിയമസഭയിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം. അർഹരായവർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ എം വിൻസെന്റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. 2019 ൽ തീരേണ്ട പദ്ധതി, കരാറുകാർ പലകാരണങ്ങൾ പറഞ്ഞ് വലിച്ചിഴയ്ക്കുകയാണ്. സർക്കാർ ക്രിയാത്മക ഇടപെടൽ നടത്തുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ, കരാറുകാർ മുന്നോട്ടുവെച്ച കാര്യങ്ങളും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ സഭയിൽ വിശദീകരിച്ചു. പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതാണ് പദ്ധതിയുടെ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യാനുള്ള തടസ്സമെന്നും മന്ത്രി പറഞ്ഞു. പാറ ക്ഷാമമാണ് പുലിമുട്ട് നിർമ്മാണത്തിന് ഏറ്റവും വലിയ തടസ്സമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സർക്കാർ. മന്ത്രി തലത്തിൽ തമിഴ്‌നാടുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിക്കഴിഞ്ഞു. ലഭ്യമായിട്ടുള്ള പാറ ഇപ്പോൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥ തുടങ്ങി 17 കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കരാറുകാരായ അദാനി പോർട്സ് 2023 വരെ സമയം നീട്ടിചോദിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതെല്ലാം ആർബിട്രേഷനു മുന്നിൽ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.