ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ തന്നെ മത്സരിക്കുമെന്ന സൂചന നൽകി മന്ത്രി ജി സുധാകരൻ. തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം. തന്നെ കാലുവാരി തോൽപ്പിച്ച സ്ഥലമാണ് കായംകുളമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ആ സംസ്കാരം അവിടെ ഇപ്പോഴും മാറിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കായംകുളത്ത് പാർട്ടി വീണ്ടും ജയിക്കുമെന്നും ഇപ്പോൾ കായംകുളത്തുള്ള എംഎൽഎ എല്ലാം നന്നായി ചെയ്യുന്നുണ്ടെന്നും ജി സുധാകരൻ അവകാശപ്പെട്ടു. കായംകുളം മുട്ടേൽ പാലം ഉൽഘാടനത്തിലെ പോസ്റ്റർ വിവാദത്തിൽ മന്ത്രി രൂക്ഷമായി പ്രതികരിച്ചു. വിവരമില്ലാത്തവരാണ് പോസ്റ്റർ തയ്യാറാക്കിയതെന്നും എംഎൽഎയുടെ കൂടി ഇടപെടലിലാണ് പാലം നിർമ്മിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പാലം ഉദ്ഘാടന ചടങ്ങിന്റെ പോസ്റ്ററിൽ സ്ഥലം എംഎൽഎ യു പ്രതിഭയെ ഒഴിവാക്കിയത് വിവാദമായിരുന്നു.

പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സുധാകരൻ പറഞ്ഞു. എന്നാൽ താൻ വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയാകുമോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.