ബംഗളൂരു: ബംഗ്ലാദേശി പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ രണ്ടു പേരെ പൊലീസ് വെടിവച്ചിട്ടു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെയാണ് വെടിവച്ചത്. രണ്ട് പേർക്ക് വെടിവയ്‌പ്പിൽ പരിക്കേൽക്കുകയും ചെയ്തു. പ്രതികൾ പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇവർ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ഇവർ ചികിൽസയിലാണെന്ന് പൊലീസ് പിന്നീട് അറിയിച്ചു.

റിധോയ് ബാബു(25), സാഗർ(23) എന്നിവർക്കാണ് വെടിയേറ്റത്. ഇരുവരും പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് പിടികൂടിയത്. സുരക്ഷിത സ്ഥാനത്ത് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവരെ. വെള്ളിയാഴ്ച രാവിലെയാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇതോടെയാണ് വെടിവച്ചത്.

യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിൽ ആറ് ദിവസം മുൻപാണ് സംഭവം നടന്നത്. ബംഗ്ലാദേശുകാരിയായ യുവതിയെ(22) ക്രൂരമായി പീഡിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. സ്വകാര്യഭാഗങ്ങളിൽ കുപ്പി തിരുകിക്കയറ്റുകയും മർദ്ദിക്കുകയും ചെയ്തു. വീഡിയോയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ആക്രമണം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ എല്ലാവരും ഒരേ സംഘത്തിൽ പെട്ടവരാണെന്നും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും പൊലീസ് കൂട്ടിച്ചേർത്തിരുന്നു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഈസ്റ്റ് ബെംഗളുരുവിലെ രാമമൂർത്തി നഗറിലെ മരഗോൻഡനഹള്ളിയിലെ ഒരു വാടക വീട്ടിലാണ് പ്രതികളും പീഡനത്തിനിരയായ യുവതിയും കഴിഞ്ഞിരുന്നത്. ഇവർക്കിടയിലുണ്ടായ സാമ്പത്തിക തർക്കങ്ങളെ തുടർന്നാണ് യുവതി പീഡനത്തിനിരയായതെന്ന് പൊലീസ് പറയുന്നു.

ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബംഗ്ലാദേശിലെ ബന്ധുക്കൾ തിരിച്ചറിയുകയും ഇവർ ബെംഗളുരുവിലാണെന്ന വിവരം പൊലീസിനു കൈമാറുകയുമായിരുന്നു. തുടർന്നാണ് ബംഗ്ലാദേശ് പൊലീസ് ബെംഗളുരു പൊലീസിനെ വിവരമറിയിച്ചത്. യുവതി മറ്റൊരു സംസ്ഥാനത്താണെന്നും ഉടനെ തന്നെ ബംഗളൂരുവിലേക്ക് കൊണ്ടുവന്ന് മജിസ്ട്രേറ്റിന്റെ മുൻപാകെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെയാണ് പ്രതികളുടെ രക്ഷപ്പെടൽ ശ്രമവും വെടിവയ്‌പ്പും.