കാസർകോട് :പച്ചക്കറികൾ എന്ന് വ്യാജേന സ്‌കൂട്ടറിൽ കടത്തിയ പത്തു ലക്ഷം രൂപ വിലമതിക്കുന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഉളിയത്തടുക്ക ബിലാൽ നഗറിലെ അബ്ദുൽ സമദാനി എന്ന കോബ്ര സമദാനി (27), അണങ്കൂർ ടി വി സ്റ്റേഷൻ റോഡ് ആയിഷ മൻസിലിലെ മുഹമ്മദ് സഫ്വാൻ (31) എന്നിവരാണ് അറസ്റ്റിലായത്.

കാസർകോട് ഡിവൈഎസ്‌പി പി പി സദാനന്ദന്റെ നിർദ്ദേശപ്രകാരം വിദ്യാനഗർ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലീസും ഡാൻസാഫ് ടീമും ചേർന്നു നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. എസ്ഐമാരായ നിബിൻ ജോയി, വിനോദ് കുമാർ, ഡാൻസാഫ് ടീമംഗങ്ങളായ എസ്‌ഐ നാരായണൻ നായർ, എസ്‌ഐ സി കെ ബാലകൃഷ്ണൻ, എഎസ്‌ഐമാരായ ലക്ഷ്മി നാരായണൻ, അബൂബക്കർ കല്ലായി, സിപിഒമാരായ പി ശിവകുമാർ, എൻ രാജേഷ്, ജിനേഷ്, എം നികേഷ്, ജെ ഷജീഷ് എന്നിവരും പൊലീസ്സംഘത്തിലുണ്ടായിരുന്നു.

ലോക്ഡൗൺ കാലത്തുള്ള പൊലീസിന്റെ ചെക്കിങ് മുതലെടുത്തുകൊണ്ട് പച്ചക്കറികൾ എന്ന് വ്യാജേന സ്‌കൂട്ടറിൽ കടത്തുകയായിരുന്നു കഞ്ചാവ്. അതേസമയം പിടികൂടിയവർ നിരവധി കേസുകളിൽ നേരത്തെ പ്രതികളായിരുന്നു.കഴിഞ്ഞ വർഷം ഒക്ടോബർ 8ന് കഞ്ചാവ് കടത്ത് പൊലീസിൽ ഒറ്റിക്കൊടുത്തു എന്നാരോപിച്ച് നെല്ലിക്കട്ടയിലെ നൗഷാദിനെ രാത്രി സഫ്വാൻ, ബദ്റു, സമദാനി എന്നിവർ കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ടുപോയി മധൂർ പറക്കിലയിൽ വെച്ച് മർദ്ദിച്ചവശനാക്കുകയും ആൾതാമസമില്ലാത്ത മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു.

സമദാനിക്കെതിരെ വിദ്യാനഗർ, കുമ്പള, കാസർകോട്, ബദിയടുക്ക സ്റ്റേഷനുകളിലായി ഏഴോളം കേസുകളുണ്ട്. വധശ്രമം, പിടിച്ചു പറി, ലഹരിമരുന്ന് കടത്ത് തുടങ്ങിയ കേസുകളിലെ പ്രതിയാണ്. ലഹരിക്കായി ഇത്തരം ക്രിമിനലുകളുമായി വിദ്യാർത്ഥികളും പുതുതലമുറയിലെ യുവാക്കളും ബന്ധം സ്ഥാപിക്കുന്നത് പൊലീസ് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ആദ്യഘട്ടത്തിൽ ലഹരിമരുന്നുകൾ കൊടുക്കൽവാങ്ങലുകളിൽ ആരംഭിച്ചു പിന്നീട് മറ്റു പല ക്രിമിനൽ സംഭവങ്ങളിലേക്ക് യുവാക്കൾ എത്തിച്ചേരുമെന്നണ് പൊലീസ് പറയുന്നത്. ഇത്തരം ലഹരിമരുന്നുകൾ വിൽക്കുന്ന ആളുകൾ ഭൂരിഭാഗവും കൊടും ക്രിമിനലുകൾ ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരക്കാരിൽ നിന്നും കുട്ടികളെ മാറ്റിനിർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പൊലീസ് പറയുന്നു മാത്രമല്ല മഹാമാരിയുടെ കാലത്ത് ഇത്തരക്കാർ ലഹരിക്കായി ഒത്തുകൂടുന്നത് കോവിഡ് വാഹകരായി മാറാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.