ടെക്സസ്: ഹൂസ്റ്റൺ ഓയിൽ റിഫൈനറി ഹബായി ഈസ്റ്റ് കോസ്റ്റിലേക്ക് വിതരണം നടത്തിയിരുന്ന 5500 മൈൽ ദൈർഘ്യമുള്ള പൈപ്പുലൈൻ കംപ്യൂട്ടർ സിസ്റ്റത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നതിനെ തുടർന്ന് ടെക്സ്, ന്യൂജേഴ്സി തുടങ്ങിയ ഈസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങളിലെ ഗ്യാസ് വില കുതിച്ചുയരുന്നു.

കഴിഞ്ഞവാരം 2.50 ഗ്യാലന് വിലയുണ്ടായിരുന്ന ഗ്യാസിന് മെയ് 9 ഞായറാഴ്ച 3 ഡോളറായി വർദ്ധിച്ചു. തകരാറുകൾ ശരിയാക്കി ഈ വാരാന്ത്യം വിതരണം പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും ഗ്യാസ് വില വരും ആഴ്ചകളിൽ വർദ്ധിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

ഗ്യാസൊലിൻ, ഡീസൽ, ജെറ്റ്ഫ്യുവൽ എന്നിവക്കാണ് വർദ്ധനവുണ്ടായിരിക്കുന്നത്.
റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാർക്ക് സൈഡാണ് സൈബർ ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് കമ്പനി മുൻ സീനിയർ സൈബർ അധികൃതർ അറിയിച്ചു.

കഴിഞ്ഞ 48 മണിക്കൂറുകളായി ഗ്യാസ് വിതരണം പുനഃസ്ഥാപിക്കുന്നതിനും, പൈപുലൈനിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയാണെന്ന് കൊളോണിയൽ പൈപ് ലൈൻ കമ്പനി വക്താവ് പറഞ്ഞു.ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി, എഫ്.ബി.ഐ. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി എന്നീ ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങൾ കമ്പനിയുമായി സഹകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ് ഹൗസും പ്രത്യേക ഒരു സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്യാസിന്റെ വില ഗ്യാലന് നാലുഡോളർ വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ നൽകുന്ന മുന്നറിപ്പ്.