ന്യൂഡൽഹി: ഗൗതം ഗംഭീർ ഫൗണ്ടേഷൻ ഫാബിഫ്‌ളു, മരുന്നുകൾ ശേഖരിച്ച് മെഡിക്കൽ ക്യാംപ് നടത്തിയ സംഭവത്തിൽ ഡൽഹി ഡ്രഗ് കൺട്രോൾ വകുപ്പിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി.

മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ബിജെപി എംപി ഗൗതം ഗംഭീറിന് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെയാണ് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഡൽഹി ഡ്രഗ് കൺട്രോൾ വകുപ്പാണ് ഗൗതം ഗംഭീറിന് ക്ലീൻ ചിറ്റ് നൽകിയത്.

റിപ്പോർട്ട് എഴുതിയിരിക്കുന്ന പേപ്പറിന്റെ വിലപോലും റിപ്പോർട്ടിനില്ലെന്ന് കോടതി വ്യക്തമാക്കി. ഡ്രഗ് കൺട്രോളർക്ക് ആ ജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ മറ്റാരെയങ്കിലും നിയമിക്കാം.

എന്ത് അന്വേഷണമാണിത് ഇത് വെറും ചവറാണ്. നിയമപരമായി യാതൊരു അടിസ്ഥാനവുമില്ലെന്നും കോടതി വിലയിരുത്തി.

ഡോക്ടർമാർക്ക് ലൈസൻസില്ലാതെ തന്നെ രോഗികൾക്കായി മരുന്നുകൾ ശേഖരിച്ച് വിതരണം ചെയ്യാമെന്നാണ് ഡ്രഗ് കൺട്രോളർ റിപ്പോർട്ടിൽ അറിയിച്ചത്.

എന്നാൽ 4000ത്തോളം സ്ട്രിപ് മരുന്നുകൾ എങ്ങനെയാണ് ഒരു ഫൗണ്ടേഷന് ലഭിച്ചതെന്ന് കോടതി ചോദിച്ചു. ഡോക്ടർ ആയാൽപ്പോലും ഇത്രയും മരുന്ന് ശേഖരിക്കാൻ സാധിക്കുമോ എന്നും കോടതി ചോദിച്ചു.

ഇത്തരം അനധികൃത ഇടപാടുകൾക്ക് തടയിടേണ്ടതുണ്ട്. ഗൗതം ഗംഭീറിന് ഇളവ് നൽകിയാൽ വീണ്ടും ആവർത്തിക്കുന്നതിനു കാരണമാകും.

കൂടുതൽ പേർ ജനങ്ങളെ സഹായിക്കാനെന്ന പേരിൽ ഇത്തരം കാര്യങ്ങൾ നടത്തുമെന്നും അത് കൂടുതൽ കുഴപ്പമുണ്ടാക്കുമെന്നും കോടതി വിലയിരുത്തി.

ജസ്റ്റിസുമാരായ വിപിൻ സാംഗി, ജസ്മീത് സിങ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഡ്രഗ് കൺട്രോളറെ രൂക്ഷമായി വിമർശിച്ചത്. വ്യാഴാഴ്ചക്കകം പുതിയ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.