മുംബൈ: ഐപിഎൽ പതിനാലാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിന് കാര്യമായി തിളങ്ങാനിരുന്നില്ല. കോവിഡ് വ്യാപനം കാരണം നിർത്തിവച്ചിരിക്കുന്ന ടൂർണമെന്റിൽ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്നാകെ 132 റൺസ് മാത്രമാണ് ഗിൽ നേടിയത്. എന്നാൽ ഗില്ലിന് മേൽ അനാവശ്യ സമ്മർദം നൽകരുത് എന്നാവശ്യപ്പെട്ട് രംഗത്തിരിക്കുകയാണ് ഇതിഹാസ താരവും ടീം ഇന്ത്യയുടെ മുൻ നായകനുമായ സുനിൽ ഗാവസകർ.

'സമ്മർദം അദേഹത്തെ ബാധിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. നേരത്തെ അങ്ങനെയായിരുന്നില്ല. അവൻ പ്രതീക്ഷ തരുന്ന വാഗ്ദാനമായിരുന്നു. എന്നാൽ ഓസ്ട്രേലിയയിലെ പ്രകടനത്തോടെ, അവൻ സ്‌കോർ ചെയ്യും എന്ന പ്രതീക്ഷ ഉയർന്നു. പ്രതീക്ഷയുടെ ആ അമിത ഭാരം അവനെ വീഴ്‌ത്തുന്നുണ്ടാകാം.

21 വയസ് മാത്രമുള്ള കുട്ടിയാണ്, അയാൾക്ക് റിലാക്സ് ചെയ്യേണ്ടതുണ്ട്. പരാജയങ്ങളുണ്ട്, എന്നാൽ ആ പരാജയങ്ങളിൽ നിന്ന് അദേഹം പഠിക്കണം. പ്രതീക്ഷകളെ കുറിച്ച് ഉത്കണ്ഠയില്ലാതെ കളിക്കാനാകണം. സ്വതസിദ്ധമായി കളിച്ചാൽ റൺസ് വരും. എല്ലാ പന്തിലും റൺസ് കണ്ടെത്താൻ ശ്രമിക്കുന്നത് പ്രതീക്ഷകളുടെ ഭാരം കൊണ്ടാണ്. അത് അവനെ പുറത്താക്കുന്നു എന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു'.

ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 20 അംഗ ഇന്ത്യൻ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചപ്പോൾ ഗില്ലിന്റെ പേരുമുണ്ടായിരുന്നു. ന്യൂസിലൻഡിന് എതിരായ കലാശപ്പോരിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഗിൽ ഓപ്പൺ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏഴ് ടെസ്റ്റിൽ മൂന്ന് അർധ സെഞ്ചുറികൾ സഹിതം 378 റൺസാണ് ഇതുവരെ ഗില്ലിന്റെ സമ്പാദ്യം.