തിരുവനന്തപുരം: തമ്പാനൂരില ഗായത്രിയുടെ മരണത്തിൽ ദുരൂഹത കണ്ട് പൊലീസും ബന്ധുക്കളും. കാട്ടാക്കട വീരണാകാവ് സ്വദേശിനിയായ ഗായത്രി ഒരു വീടിന്റെ പ്രതീക്ഷയായിരുന്നു. അച്ഛൻ ചെറുപ്പത്തിലേ മരിച്ച കുടുംബത്തിലെ വരുമാന സ്രോതസ്സുകളിൽ ഒന്ന്. മകളെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി കാത്തിരുന്ന അമ്മയെ തേടിയാണ് മരണ വാർത്ത എത്തുന്നത്. പ്രണയ ചതിയാണ് ഗായത്രിയെ ചതിച്ചതെന്നാണ് വിലയിരുത്തൽ.

പഠനത്തിൽ മിടുമിടുക്കിയായിരുന്നു ഗായത്രി. വീട്ടിലെ അമ്മയുടെ ദുരിതം മാറ്റാൻ വേണ്ടി ജോലിക്ക് മുന്നിട്ടറങ്ങി. സ്വർണ്ണ കടയായ ജോയി ആലുക്കാസിൽ പണിയും കിട്ടി. എന്നാൽ കോവിഡ് കാരണം സ്വർണ്ണക്കട പൂട്ടിയതോടെ പ്രതിസന്ധിയായി. ഇതിനെ മറികടക്കാൻ വീട്ടിന് അടുത്ത ജിമ്മിൽ ട്രെയിനറായി. എല്ലാവരോടും നന്നായി പെരുമാറുന്ന സ്വഭാവമായിരുന്നു ഗായത്രിയുടേത്. ഇതിനിടെയാണ് ഗായത്രിയെ കാണാതാകുന്നത്. സുഹൃത്താണ് പ്രവീൺ.

ഇന്നലെ പ്രവീണുമായി നിൽക്കുന്ന ചിത്രങ്ങൾ വാട്‌സാപ്പ് സ്റ്റാറ്റാസായി ഇട്ടിരുന്നു. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ വിവാഹിതരായെന്ന സൂചനകളും സുഹൃത്തുക്കൾക്ക് കിട്ടി. ഇതിനിടെയും മകളെ മറ്റി വിവരമില്ലാത്തതു കൊണ്ടാണ് അമ്മ കാട്ടക്കട പൊലീസിൽ പരാതി നൽകിയത്. തിരുവനന്തപുരത്ത് ജോലിക്കെത്തിയപ്പോഴാണ് ഗായത്രിയും പ്രവീണും പരിചയപ്പെട്ടതെന്നാണ് സൂചന.

ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ കാണാനില്ല. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരും ഇന്നലെ ഉച്ചയ്ക്കാണ് ഹോട്ടലിൽ മുറിയെടുത്തത്. വൈകിട്ട് പ്രവീൺ മുറിയിൽ നിന്നു പുറത്തു പോയിരുന്നു. ആസമയം മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു.

രാത്രിയോടെ യുവതി മുറിയിലുണ്ടെന്നു പറഞ്ഞു ഹോട്ടലിലേക്ക് ഒരു ഫോൺ സന്ദേശം വന്നു. തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുറി കുത്തിതുറക്കുകയുമായിരുന്നു. വായിൽനിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം. വിഷം കഴിച്ചു മരിച്ചതാണോയെന്നു പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും.

പ്രവീണിനെ കിട്ടിയാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങൂ. ഗായത്രി അറിയാതെ വിഷം നൽകാനുള്ള സാധ്യതയും ഈ ഘട്ടത്തിൽ പൊലീസ് തള്ളിക്കളയുന്നില്ല. വീരണകാവിലെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു ഗായത്രി. അമ്മയുടെ ദുഃഖം മാറ്റാൻ ജോലിക്ക് പോകുന്ന ഗായത്രിയെ കുറിച്ച് എല്ലാവർക്കും നല്ലതു മാത്രമേ പറയാനുള്ളൂ. ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് ഗായത്രി മരിച്ച വിവരം ഹോട്ടൽ ജീവനക്കാർ അറിഞ്ഞത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് ഗായത്രിയും കൊല്ലം പരവൂർ സ്വദേശിയായ പ്രവീണും തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള ഹോട്ടലിൽ മുറിയെടുക്കുന്നത്. ജോയ് ആലുക്കാസിൽ പ്രവീണും ഗായത്രിയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ ജോലിക്കിടെ ഇരുവരും പ്രണയത്തിലായെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇരുവരും സിനിമയ്ക്ക് പോയതിന്റെ വാട്‌സാപ്പ് സ്റ്റാറ്റസും കൂട്ടുകാരികൾ കണ്ടിട്ടുണ്ട്.

പ്രവീൺ പുറത്തുപോയത് ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല. രാത്രി പന്ത്രണ്ടു മണിയോടെ ഹോട്ടലിലെ ലാൻഡ് ഫോണിലേക്ക് ഗായത്രി മരിച്ചതായുള്ള വിളി വരികയായിരുന്നു. ഈ സമയത്താണ് പ്രവീൺ മുറിയിലില്ലെന്ന് ജീവനക്കാർ അറിയുന്നത്. പ്രവീണിന്റെ സുഹൃത്തെന്ന് പറഞ്ഞ് വിളിച്ചയാളാണ് മുറിയിൽ ഗായത്രി മരിച്ചു കിടക്കുകയാണ് എന്ന വിവരം അറിയിച്ചത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി.

പ്രവീണിനായി അന്വേഷണം ആരംഭിച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും തമ്പാനൂർ സിഐ എസ്.സനോജ് പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന് നേരത്തെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു.