വാഷിങ്ടൺ: ഇന്ത്യയിലെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണച്ച് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. കർഷകരുടെ വരുമാനം ഉയർത്താൻ പര്യാപ്തമാണെന്ന് പുതിയ നിയമങ്ങളെന്ന് ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. അതേസമയം കർഷകരെ സാമൂഹ്യ സുരക്ഷാ ശൃംഖലയിൽ കൊണ്ടുവരണമെന്ന് അവർ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ കാർഷിക രംഗത്ത് പരിഷ്‌കരണം ആവശ്യമാണെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ കൃഷിയുമായി ബന്ധപ്പെട്ട പല മേഖലയിലും പരിഷ്‌കരണം വേണം. ഇപ്പോഴത്തെ കാർഷിക നിയമങ്ങൾ വിപണനവുമായി ബന്ധപ്പെട്ടതാണ്. കർഷകരുടെ വിപണി വിശാലമാക്കുന്നതാണ് അത്. മണ്ഡികൾക്കു പുറത്തും വിളകൾ വിൽക്കാൻ ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ കർഷകരുടെ വരുമാനം ഉയർത്താൻ പര്യാപ്തമാണ്, പുതിയ നിയമങ്ങളെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു.

ഓരോ പുതിയ പരിഷ്‌കരണം വരുമ്പോഴും 'മാറ്റത്തിന്റെ വിലകൾ' കൊടുക്കേണ്ടിവരാറുണ്ട്. അതുകൊണ്ട് എളുപ്പം നഷ്ടത്തിലേക്കു വീണുപോവാവുന്ന കൃഷിക്കാരുടെ കാര്യത്തിൽ അതീവ ശ്രദ്ധ വേണം. അവർ സാമൂഹ്യ സുരക്ഷാ ശൃംഖലയിൽ വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് കർഷകർ നടത്തുന്ന സമരം കഴിഞ്ഞ ദിവസം പതിവു വിട്ട് സംഘർഷത്തിൽ എത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്കു കർഷകർ നടത്തിയ ട്രാക്റ്റർ റാലിയിലാണ് സംഘർഷമുണ്ടായത്.