വൈറസ് വ്യാപന തോത് കുറഞ്ഞതോടെ ജർമ്മനി കൂടുതൽ ഇളവുകൾ നല്കുന്ന കാര്യം പരിഗണിച്ച് വരുകയാണ്. ഇതിന്റെ ഭാഗമായി ജൂലൈ 1 മുതൽ മിക്ക രാജ്യങ്ങൾക്കുമുള്ള യാത്ര നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഏഴ് ദിവസത്തിനുള്ളിൽ ഒരു ലക്ഷം ആളുകൾക്ക് നടത്തിയ ടെസ്റ്റിൽ 50-200 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളെ ഇനി ''റിസ്‌ക് സോൺ'' ആയി കണക്കാക്കില്ല.

എന്നിരുന്നാലും ഉയർന്ന തോതിലുള്ള അണുബാധയുള്ള രാജ്യങ്ങളിലോ ബ്രിട്ടൻ അല്ലെങ്കിൽ ഇന്ത്യ പോലുള്ള വൈറസ് വകഭേദങ്ങൾ പ്രചരിക്കുന്ന രാജ്യങ്ങളിലോ നിയന്ത്രണങ്ങൾ നിലനിൽക്കും. പല സ്ഥലങ്ങളിലും, അണുബാധകളുടെ എണ്ണം കുറയുകയും കൂടുതൽ പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകുകയും ചെയ്തതോടെയാണ് ഇളവുകൾ കൊണ്ടുവരുന്നത്.

യുഎസ്, കാനഡ, ഓസ്ട്രിയ, ഉക്രെയ്ൻ, സൈപ്രസ്, ലെബനൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളും പോർച്ചുഗൽ, നോർവേ, ക്രൊയേഷ്യ, സ്വിറ്റ്‌സർലൻഡ്, ഗ്രീസ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും നിലവിലെ 'റിസ്‌ക്' പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇവർക്ക് യാത്രാ നിയമമാറ്റങ്ങൾ ജൂൺ 13 മുതൽ പ്രാബല്യത്തിൽ വരും.

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും, ഇപ്പോഴും ധാരാളം നിയന്ത്രണങ്ങൾ നിലവിലുണ്ട്.കടകളിലും പൊതുഗതാഗതത്തിലും മാസ്‌ക് ധരിക്കുന്നതിനുള്ള നിയമങ്ങൾ, സ്‌കൂൾ കുട്ടികൾക്കും വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്കുമുള്ള പതിവ് പരിശോധനകൾ എന്നിവ ഇപ്പോഴും നിലവിലുണ്ട്. എന്നാൽവൈറസ് കുറയുന്നതിനോടുള്ള പ്രതികരണമെന്ന നിലയിൽ, മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമാണോ എന്ന് അവലോകനം ചെയ്യാൻ ഫെഡറൽ ജസ്റ്റിസ് മന്ത്രി ക്രിസ്റ്റിൻ ലാംബ്രെക്റ്റ് ഞായറാഴ്ച ഫെഡറൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.