ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹൈജംപ് മത്സരത്തിൽ ഖത്തറിന്റെ മുതാസ് ബർഷിമും ഇറ്റലിയുടെ ജിയാൻ മാർക്കോ ടാംബേരിയും സ്വർണം പങ്കുവെച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന കഥകൾ പരമാബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പരിശീലകൻ ഡോ.മുഹമ്മദ് അഷ്‌റഫ്.

ഇനിയും ഈ അബദ്ധത്തിനു പിന്നാലെ പോകരുത്, കാട്ടു തീ പോലെ പടരുകയാണ് ഒരു പരമാബദ്ധം എന്ന തലക്കെട്ടോടെ ഫേസ്‌ബുക്കിലാണ് മത്സരത്തിന്റെ നിയമവശം അടക്കം പരാമർശിച്ചുകൊണ്ട് കള്ളക്കഥ പ്രചരിപ്പിക്കുന്നതിനെ രൂക്ഷമായി വിമർശിക്കുന്നത്.

ഖത്തറിന്റെ വിഖ്യാത ഹൈജംപ് ലോക ചാമ്പ്യൻ മുതാസ് ബർഷിമിനെ ഒരു അത്ഭുത കഥാ പാത്രമായി ചിത്രീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കാരുണ്യവും മഹാ മനസ്‌കതയും കാരണം ഇറ്റലിയുടെ ഗിയാൻ മാർക്കോ ടംബേറിക്കും ഒളിമ്പിക് ഹൈ ജംപ് സ്വർണ്ണത്തിൽ പങ്കാളിത്തം കിട്ടി എന്നാണ് വാർത്തകൾ പ്രചരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഇറ്റലിക്കാരനു പരുക്ക് പറ്റിയതുകൊണ്ട് മത്സരം അവിടെ അവസാനിപ്പിക്കണമെന്നും ഞങ്ങൾക്ക് രണ്ടു പേർക്കും സ്വർണ്ണ മെഡൽ പങ്കിട്ടു തരണമെന്നും ബർഷിം റഫറിയോടു അഭ്യർധിച്ചുവെന്നും അത് കേട്ട ഉടനെ അയാൾ അത് തല കുലുക്കി സമ്മതിച്ചു എന്നുമാണ് പ്രചരിക്കുന്നത്..! എന്നാൽ അതൊരു പരമ അബദ്ധമാണെന്ന് ഡോ.മുഹമ്മദ് അഷ്‌റഫ് പറയുന്നു.

 

ഹൈ ജംപിൽ ഒരേ ഉയരം ഒരു പോലുള്ള ചാൻസുകളിൽ രണ്ടു പേര് ചാടിക്കടക്കുകയാണെങ്കിൽ അവസാനം ഒരു ടൈ ബ്രെക്കർ വേണ്ടി വരുന്നു. അതിനായി ബാർ ഒരുപടി ഉയർത്തും. അത് ഇവിടെ 2 .39 ആയപ്പോൾ രണ്ടു പേരും പരാജയപ്പെട്ടു. ജമ്പ് ഓഫ് നിയമം  If the event remains tied for first place the jumpers have a jump-off, beginning at the next height above their highest success. Jumpers have one attempt at each height ആണ്.

ഇവിടെ ഓരോ ഉയരത്തിനും ഒരു ചാൻസെ ലഭിക്കൂ. വീണ്ടും ടൈ അവശേഷിക്കുന്നുവെങ്കിൽ അടുത്ത നടപടി ഉയരം കുറച്ചു ഒരു അവസരം കൊടുക്കുകയോ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ ആണ് നിയമം.
2.39 ൽ ഇരുവരും പരാജയപ്പെട്ടത്തോടെ രണ്ടു പേരും മെഡൽ പങ്കുവയ്ക്കുന്ന നിയമം അറിയാവുന്ന ബാർഷിം അക്കാര്യം റഫറിയെ അറിയിച്ചു. അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡൽ പങ്കുവയ്ക്കൽ നടന്നത്.

അതിനാണ് ഖത്തറുകാരൻ ചാട്ടക്കാരൻന്റെ മഹാ മനസ്‌കത കൊണ്ടാണ് പരിക്കുപറ്റിയ ഇറ്റലിക്കാരനു സ്വർണ്ണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതെന്ന വൈകാരിക കഥ പ്രചരിപ്പിക്കുന്നത് ..! ഡോ.മുഹമ്മദ് അഷ്‌റഫ് പറയുന്നു.

ആരുടെയെങ്കിലും നിർദ്ദേശം കേട്ട് മെഡൽ പങ്കുവയ്ക്കാനുള്ള സലോമൻ നിയമം ഒന്നും അത്‌ലറ്റിക്‌സിൽ നിലവിലില്ല. അങ്ങനെ ഏതെങ്കിലും റഫറി തീരുമാനിച്ചാൽ അയാൾക്കുള്ള ഇടം വേറെ ആകും
അതൊക്കെ ചോദിക്കാനും നിയമങ്ങൾ നടപ്പാക്കാനും ഒളിമ്പിക് സമിതിയും ലോക സ്പോർട്സ് കോടതിയും ഉള്ള കാര്യം മറക്കുകയും വേണ്ട.

ഇനി 2 37 തന്നെ പിന്നിട്ട ബെലറൂസ്‌കൂ കാരന്. കൂടി എന്തുകൊണ്ട് സ്വർണ്ണ മെഡൽ കൊടുത്തില്ല എന്നതാണ് അടുത്ത ചോദ്യം. അവർക്കുള്ള മറുപടി അയാൾ ഈ അവസാന ടൈ ബ്രെക്കറിൽ വരുന്നില്ല കാരണം ആ ഉയരം പിന്നീടാൻ അയാൾക്ക് ഒരു ചാൻസ് കൂടുതൽ വേണ്ടി വന്നു. എന്നാൽ പിന്നെ എന്തുകൊണ്ട് അയാൾക്ക് വെള്ളി കൊടുത്തില്ല എന്നതാണ് മറ്റൊരു ചോദ്യം. അത് ഈ നിയമം ഉണ്ടാക്കിയവർ നിർവചിച്ചിരിക്കുന്നതു 2 സ്വർണം കഴിഞ്ഞാൽ ഒരു ഓട് അല്ലങ്കിൽ രണ്ട് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും എന്നാണ്.

അതുകൊണ്ടു കാര്യങ്ങൾ മനസിലാക്കി സ്‌പോർട്‌സിനെ സ്പോർട്സ് ആയിക്കാണുക അല്ലാതെ വൈകാരികമായി കണ്ടാൽ അതുപോലുള്ള അബദ്ധങ്ങൾ ഉണ്ടാകും. അതുകൊണ്ടു ഇനി അന്വേഷണങ്ങൾ വേണ്ടയെന്നും ഡോ മുഹമദ് അഷ്റഫ് വ്യക്തമാക്കുന്നു.