മലപ്പുറം: സിപിഎം കേഡർമാരായ മുസ്ലിം സമുദായംഗങ്ങൾ പോലും മതപരിവർത്തനത്തിന് നേതൃത്വം നൽകുന്നുവെന്ന ആരോപണവുമായി മതം മാറി തിരിച്ചുവന്ന ഷൈനിയുടെ ഭർത്താവ് ഗിൽബർട്ട്. പാർട്ടിക്കുള്ളിൽ ജിഹാദികൾ പിടിമുറുക്കുന്നതിനെ കുറിച്ച് മുമ്പ് തന്നെ ബ്രാഞ്ച് സെക്രട്ടറിക്കും മറ്റ് നേതാക്കൾക്കും താൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അത് ചെവിക്കൊള്ളാൻ അവർ തയ്യാറായില്ല. മാത്രമല്ല അന്ന് പറഞ്ഞതിന് വിരുദ്ധമായാണ് നിലവിൽ ബ്രാഞ്ച് സെക്രട്ടറിയെ തെരഞ്ഞെടുത്ത പാർട്ടി നടപടിയെന്നും ഗിൽബർട്ട് ആരോപിച്ചു.

'എന്റെ ഭാര്യ തിരിച്ചുവന്നിരിക്കുന്നു. മതം തലയ്ക്ക് പിടിച്ച ആളുകളുടെ ജൽപനങ്ങളല്ല സമൂഹത്തിന് വേണ്ടതെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്. 25 ലക്ഷം രൂപയും വീടും വാഗ്ദാനം ചെയ്താണ് ഷൈനിയെ മതംമാറ്റിയത്. ജനിച്ച മതമേതാണോ അതിൽ തന്നെ ജീവിക്കും, മറ്റൊരു മതത്തിന്റെയും ആവശ്യമില്ലെന്ന് തിരിച്ചുവന്നശേഷം അവർതന്നെ പറഞ്ഞിട്ടുണ്ട്.' ഗിൽബർട്ട് മറുനാടനോട് പറയുന്നു. തന്റെ ഭാര്യ സുരക്ഷിതയാണെന്നും ഗിൽബർട്ട് മറുനാടനോട് പറഞ്ഞു.

ബുഷറ എന്ന സ്ത്രീയുടേയും എസ്ഡിപിഐയുടെ ഒരു നേതാവിന്റെയും മതപരിവർത്തനത്തിനായി പള്ളികമ്മിറ്റി ഏർപ്പാടാക്കിയ ഒരു ടീമിന്റെയും പ്രലോഭനത്തിൽ വീണാണ് ഷൈനി ഇസ്ലാം മതം സ്വീകരിച്ചതെന്നും ഗിൽബർട്ട് വെളിപ്പെടുത്തുന്നു. മതംമാറ്റത്തിനായി സിപിഎം കേഡർമാർ തന്നെ രംഗത്തിറങ്ങുന്നത് ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ പാർട്ടി തന്നെ പുറത്താക്കി. തിരിച്ച് പാർട്ടിയിലേ്ക്ക് പോയിട്ടില്ല. എന്നെയും എന്റെ ഭാര്യയേയും അറിയില്ല എന്നാണ് ഏര്യാ സെക്രട്ടറി പറഞ്ഞത്. അത്തരം നേതാക്കളുടെ പ്രസ്ഥാനമായി എന്റെ പാർട്ടി മാറിയല്ലോ എന്ന് ഞാൻ ഇന്ന് ഖേദിക്കുന്നു. ജിഹാദി സംഘടനകൾക്ക് കീഴ്പ്പെട്ടിരിക്കുകയാണ് സിപിഎം എന്നും ഗിൽബർട്ട് ആരോപിക്കുന്നു.

വലിയ വിവാദവും ചർച്ചയും ഉയർത്തി ഭർത്താവിനെ ഉപേക്ഷിച്ചു മതം മാറാനായി പോയ യുവതി തിരികെ എത്തിയത് കഴിഞ്ഞ ദിവസം. 40 ദിവസം രണ്ടു മതപഠന കേന്ദ്രത്തിലായി കഴിഞ്ഞതിനു ശേഷമാണ് ഇവർ സഹായത്തിനായി ഭർത്താവിനെ വിളിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിൽ മതപഠനകേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ടു രഹസ്യ കേന്ദ്രത്തിലേക്കു മാറുകയായിരുന്നു. കോഴിക്കോട് സർവകലാശാലയ്ക്ക് അടുത്തു നീരോൽപ്പലത്തെ ഷൈനി എന്ന യുവതിയാണ് ഏറെ വിവാദമുയർത്തിയ മതംമാറ്റ ശ്രമത്തിനു ശേഷം തിരികെ എത്തിയത്.

സിപിഎം നീരോൽപ്പലം ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു പി.ടി.ഗിൽബർട്ട്. ടാക്‌സി ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഷൈനിയാണ് ഭർത്താവിനെ ഉപേക്ഷിച്ചു കുട്ടിയുമായി മതംമാറാനായി പോയത്. ചില സംഘടനകൾ ഭാര്യയെയും മകനെയും നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കാൻ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചു ഗിൽബർട്ട് രംഗത്തുവന്നതു വലിയ വാർത്തയായിരുന്നു. ചില അയൽവാസികളുടെ നേതൃത്വത്തിലാണ് ഭാര്യയെ അവർ വലയിലാക്കിയതെന്നും ഗിൽബർട്ടിന്റെ പരാതിയിൽ പറഞ്ഞിരുന്നു.

ഭാര്യയെയും മകനെയും കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ടു ഹേബിയസ് കോർപ്പസ് ഹർജിയും ഇദ്ദേഹം നൽകിയിരുന്നു. എന്നാൽ, കോടതിയിൽ ഹാജരായപ്പോൾ തന്നെ സ്വതന്ത്രയായി പോകാൻ അനുവദിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. സ്വന്തം ഇഷ്ട പ്രകാരമാണ് മതം മാറിയതെന്നും ആരും ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ലെന്നും യുവതി പറഞ്ഞിരുന്നു. ഇതോടെ യുവതിയെ കോടതി വിട്ടയച്ചു. തുടർന്നു മതപഠനകേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു യുവതി. 40 ദിവസത്തോളം രണ്ടു മതപരിവർത്തന കേന്ദ്രങ്ങളിലായി കഴിഞ്ഞെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

അവിടെ നടക്കുന്ന സംഭവങ്ങളോടും രീതികളോടും ഒട്ടും പൊരുത്തപ്പെടാൻ കഴിയാതെ താൻ ഭർത്താവിനെ വീണ്ടും വിളിക്കുകയും രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നെന്നു ഷൈനി പറയുന്നു. പുറത്തേക്കു പോകാനോ യാത്ര ചെയ്യാനോ സ്വാതന്ത്ര്യമില്ലാതെ തടങ്കലിനു തുല്യമായ അവസ്ഥയിലാണ് ഇവിടെ പെൺകുട്ടികൾ കഴിയുന്നതെന്നു ഷൈനി പറഞ്ഞു. കോഴിക്കോട്ടെ ഒരു കേന്ദ്രത്തിൽനിന്നാണ് ഇവർ തിരികെ എത്തിയത്. ആദ്യം വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു കേന്ദ്രത്തിലായിരുന്നെന്നും അവിടെനിന്നാണ് ഇവിടേക്കു മാറ്റിയതെന്നും ഇവർ പറയുന്നു.

മുപ്പതോളം പെൺകുട്ടികൾ ഇവിടെ കഴിയുന്നുണ്ട്. ഇവിടെ താമസിക്കുന്ന ഒരു യുവതി ലൈംഗികമായി ആക്രമിക്കപ്പെട്ടതായി തന്നോടു പറഞ്ഞെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ഭാര്യയെ കാണാതായതിനെത്തുടർന്നു സഹായം തേടി ഗിൽബർട്ട് പാർട്ടിയെയും സമീപിച്ചിരുന്നു. പിന്നീടു പാർട്ടിയെ പരസ്യമായി വിമർശിച്ചു എന്ന കുറ്റം ചുമത്തി ഗിൽബർട്ടിനെതിരേ സിപിഎം നടപടിയെടുത്തു.