അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമ അടിച്ചുതകർത്ത് കോൺഗ്രസ് പ്രവർത്തകർ. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്റെ 72ാം വർഷമായിരുന്നു തിങ്കളാഴ്ച. 1949 നവംബർ 15നാണ് ഗോഡ്സെയെ തൂക്കിലേറ്റിയത്. ഇതോടനുബന്ധിച്ച് ജാംനഗറിൽ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദുസേന പ്രവർത്തകർ ആദരം അർപ്പിച്ചിരുന്നു. കാവി പുതപ്പിച്ചാണ് ഹിന്ദു സേന പ്രവർത്തകർ പ്രതിമ സ്ഥാപിച്ച് ആദരിച്ചത്.

'നാഥുറാം അമർ രഹേ' എന്ന മുദ്രാവാക്യവും മുഴക്കിയാണ് ഹനുമാൻ ക്ഷേത്രത്തിന്റെ പരിസരത്ത് പ്രതിമ സ്ഥാപിച്ചത്. ഇതിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോൺഗ്രസ് നേതാക്കൾ പാറക്കല്ല് കൊണ്ട് പ്രതിമയുടെ മുഖം ഇടിച്ച് തകർത്ത് താഴെയിട്ടു. കോൺഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെ നേതൃത്വത്തിലാണ് പ്രതിമ തല്ലിത്തകർത്തത്. മറ്റ് ഇടങ്ങളിൽ പ്രതിമ സ്ഥാപിക്കാൻ ഹിന്ദുസേന അനുവാദം ചോദിച്ചെങ്കിലും അധികൃതർ അനുമതി നൽകിയിരുന്നില്ല.