കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച അഞ്ചുകിലോ സ്വർണം പിടികൂടി.വടകര, പത്തനംതിട്ട, കർണാടകയിലെ ഭട്കൽ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീ ഉൾപ്പെടെ ഏഴുപേരെ ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് രാവിലെയാണ് സംഭവം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തിൽ മിന്നൽ പരിശോധന നടത്തുന്നതിനിടെയാണ് രണ്ടരക്കോടി വിലമതിക്കുന്ന സ്വർണമിശ്രിതം പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആദ്യമായാണ് വിമാനത്താവളത്തിൽ മിന്നൽ പരിശോധന നടത്തിയത്. പല രൂപങ്ങളിലാക്കി സ്വർണമിശ്രിതം കടത്താനാണ് ശ്രമിച്ചത്. സ്ത്രീ ഉൾപ്പെടെ ഏഴുപേരെയാണ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച ആയതിനാൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നിരവധി ഫ്ളൈറ്റുകൾ നെടുമ്പാശേരിയിലേക്ക് സർവീസ് നടത്തിയിരുന്നു. യാത്രക്കാർ സ്വർണം കടത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. ഇവർ ഒരുഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് പ്രാഥമിക നിഗമനം.