കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി അഞ്ചര കിലോഗ്രാം സ്വർണ്ണമാണ് കസ്റ്റംസും ഡിആർഐയും ചേർന്ന് പിടികൂടിയത്. ചെന്നൈയിൽ നിന്ന് കയറി സ്വർണം കടത്തിയ 4 പേരും ദുബായിൽ നിന്ന് സ്വർണവുമായെത്തിയ യുവതിയുമാണ് പിടിയിലായത്.

രാജ്യാന്തര വിമാനങ്ങളിൽ ആഭ്യന്തര യാത്രക്കാരായി കയറി സ്വർണം കടത്തുന്ന സംഘത്തിലെ 4 പേരാണ് ആദ്യം പിടിയിലായത്. വിദേശത്ത് നിന്ന് സ്വർണവുമായെത്തിയ യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പിടിയിലായ നാലുപേർ സ്വർണം ഏറ്റുവാങ്ങുകയായിരുന്നുവെന്നാണ് വിവരം.

ഇത്തരത്തിൽ സ്വർണം കൊണ്ടുവന്ന മൂന്നുപേരിൽ നിന്നായി 335ഗ്രാം സ്വർണവും ഒരാളിൽ നിന്ന് 1100ഗ്രാം സ്വർണവുമാണ് ഡിആർഐ പിടികൂടിയത്.

വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ സ്വർണവേട്ടയിലാണ് കാസർകോഡ് സ്വദേശിയായ സറീന അബ്ദു പിടിയിലായത്. 3250 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇവർ ദുബായിൽ നിന്നാണ് എത്തിയത്.

ഇത് കൂടാതെ ദുബായ് - കൊച്ചി വിമാനത്തിൽ നിന്ന് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 573 ഗ്രാം സ്വർണം കണ്ടെടുത്തിട്ടുണ്ട്. വിമാനത്തിനകത്ത് നിന്നാണ് സ്വർണം കണ്ടെടുത്തത്. സ്വർണം പുറത്തേക്ക് കൊണ്ട് വരാൻ കഴിയാത്തതുകൊണ്ടോ, അതല്ലെങ്കിൽ പിടിക്കപ്പെട്ടേക്കുമെന്ന സൂചന കിട്ടിയതോ മൂലം ഉപേക്ഷിച്ചതാകാം എന്നാണ് കരുതുന്നത്.