റിയോ: കോപ്പ അമേരിക്കയിലെ ഗോൾഡൻ ബൂട്ടിനായി പ്രധാന മത്സരം അർജന്റീനിയൻ താരങ്ങൾ തമ്മിൽ. പട്ടികയിലെ ആദ്യ അഞ്ചിൽ മൂന്ന് പേരും അർജന്റീന താരങ്ങളാണ്.കോപ്പയിൽ കലാശപ്പോരും ലൂസേഴ്സ് ഫൈനലും അവശേഷിക്കേ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത് അർജന്റീന നായകൻ ലിയോണൽ മെസിയാണ്. ആറ് കളിയിൽ നാല് തവണ മെസി വലകുലുക്കി.

മൂന്ന് ഗോളുമായി സഹതാരം ലൗറ്ററോ മാർട്ടിനസാണ് രണ്ടാമത്. രണ്ട് ഗോളുമായി പാപു ഗോമസ് തൊട്ടുപിന്നിൽ. ബ്രസീലിയൻ താരങ്ങളായ ലൂക്കാസ് പക്വേറ്റ, നെയ്മർ എന്നിവരും രണ്ട് തവണ സ്‌കോർ ചെയ്തു. കലാശപ്പോരിലെത്താത്ത മറ്റ് ഏഴ് ടീമുകളിലെ എട്ട് താരങ്ങളും രണ്ട് ഗോളടിച്ചിട്ടുണ്ട്.

ലാറ്റിനമേരിക്കൻ ഫുട്‌ബോൾ മാമാങ്കത്തിൽ അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനലിന് കിക്കോഫാകാൻ കാത്തിരിക്കുകയാണ് ആരാധകർ. ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ചരയ്ക്കാണ് ഫൈനൽ തുടങ്ങുക. കലാശപ്പോരിന് മുന്നോടിയായി ഇരു ടീമുകളും പരിശീലനം തുടങ്ങി. കിരീടം നിലനിർത്താൻ നെയ്മറുടെ ബ്രസീൽ തയ്യാറെടുക്കുമ്പോൾ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് മെസിയുടെ അർജന്റീന കൊതിക്കുന്നത്.

ആദ്യ സെമിയിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ബ്രസീൽ കലാശപ്പോരിന് യോഗ്യത നേടിയപ്പോൾ രണ്ടാം സെമിയിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ(32) തകർത്താണ് അർജന്റീനയുടെ വരവ്. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ ഗോളി എമിലിയാനോ മാർട്ടിനസിന്റെ മൂന്ന് തകർപ്പൻ സേവുകൾ അർജന്റീനക്ക് സ്വപ്ന ഫൈനലിലേക്കുള്ള വഴി തുറക്കുകയായിരുന്നു.