തൃശൂർ: പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടത് പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കഴിയുന്നതിലും വേഗം ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയിൽവെ അധികൃതർ. ഈ സാഹചര്യം കണക്കിലെടുത്ത് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ആറും അധിക ബസുകൾ സർവിസ് നടത്തി. എറണാകുളത്തു നിന്ന് തിുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകളും സജ്ജമാക്കിയിട്ടണ്ട്.യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവസ് നടത്താനും നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ഒമ്പത് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. രണ്ട് ട്രെയിനുകൾ ഇന്ന് വൈകിയാണോടുന്നത്. ഒരു പാളത്തിലൂടെ മാത്രമാണ് ട്രെയിനുകൾ നിലവിൽ കടന്നു പോകുന്നത്. പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ എൻജിനുകളും നാല് ബോഗികളും അപകടസ്ഥലത്തു നിന്നും മാറ്റിയിട്ടുണ്ട്. ചരക്ക് ട്രെയിനിന്റെ അവസാന ബോഗി മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

തിരുവനന്തപുരംഫഷൊർണൂർ വേണാട് എക്സ്പ്രസ്
ഷൊർണൂർ-എറണാകുളം മെമു
കോട്ടയം-നിലമ്പൂർ എക്സ്പ്രസ്
എറണാകുളം-പലക്കാട് മെമു
എറണാകുളം-കണ്ണൂർ ഇന്റർസിറ്റി
ഗുരുവായൂർ-എറണാകുളം എക്സ്പ്രസ്
എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്
തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്
എറണാകുളം ആലപ്പുഴ എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

കണ്ണൂർ- ആലപ്പുഴ ഇന്റർസിറ്റി (ഷൊർണൂർ വരെ)
ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ് (എറണാകുളത്ത് നിന്ന്)
ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് (തൃപ്പൂണിത്തുറയിൽ നിന്ന്)
പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് (തൃപ്പൂണിത്തുറയിൽ നിന്ന്)
തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (കൊല്ലം വരെ)

വൈകിയോടുന്ന ട്രെയിനുകൾ

തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസ് (രണ്ട് മണിക്കൂർ)
തിരുവനന്തപുരം-മംഗലാപുരം ഏറനാട് എക്സ് (ഒന്നര മണിക്കൂർ)