ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോമുകളിലെ കോടികളുടെ നിക്ഷേപത്തിന് പിന്നാലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ എയർടെല്ലിലും വൻ നിക്ഷേപം നടത്താൻ ലക്ഷ്യമിട്ട് ഗൂഗ്ൾ. എയർടെല്ലിൽ ഗൂഗ്ൾ കോടികളുടെ നിക്ഷേപം നടത്തുമെന്നാണ് റിപ്പോർട്ട്. ഇരുകമ്പനികളും നിക്ഷേപം സംബന്ധിച്ച് ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

ഒരു വർഷത്തോളമായി ഇരു കമ്പനികളും ചർച്ച നടത്തി വരുന്നതായും കോടികളുടെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ജൂണിൽ 1.6 ലക്ഷം കോടിയാണ് എയർടെല്ലിന്റെ കടം. അതിനാൽതന്നെ എയർടെല്ലിലേക്കുള്ള കോടികളുടെ ഗൂഗ്ൾ നിക്ഷേപം സുനിൽ മിത്തലിന്റെ ടെലികോം കമ്പനിക്ക് വലിയ ആശ്വാസമായേക്കും.

ആയിരക്കണക്കിന് കോടികളുടെ നിക്ഷേപമായിരിക്കും ഗൂഗ്ൾ എയർടെല്ലിൽ നടത്തുക. ഇതുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളമായി ഇരുകമ്പനികളും ചർച്ച നടത്തിവരുന്നു. അതിനാൽ തന്നെ വമ്പൻ നിക്ഷേപമായിരിക്കും ഗൂഗ്ൾ എയർടെല്ലിൽ നടത്തുക. നിക്ഷേപം സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തേ, ഗൂഗ്ൾ ജിയോ പ്ലാറ്റ്‌ഫോമുകളിൽ വൻ നിക്ഷേപം നടത്തിയിരുന്നു. 33,737 കോടിയായിരുന്നു നിക്ഷേപം. ഇതോടെ ജിയോയുടെ 7.73 ശതമാനം ഓഹരി ഗൂഗ്ൾ സ്വന്തമാക്കിയിരുന്നു. 

മൂന്നുമാസം കൊണ്ട് ജിയോയിൽ 13 വിദേശ നിക്ഷേപകരാണ് പണം മുടക്കിയത്. ഇവരാകെ നിക്ഷേപിച്ചത്.1.18 ലക്ഷം കോടി രൂപയും.

ഫേസ്‌ബുക്ക്, സിൽവൽ ലേയ്ക്ക്, വിസ്റ്റ ഇക്വിറ്റീസ്, ജനറൽ അറ്റ്ലാന്റിക്, കെ.കെ.ആർ, മുബാദല, എ.ഡി.ഐ.എ, ടി.പി.ജി, എൽ കാറ്റർട്ടൺ, പി.ഐ.എഫ്, ഇന്റൽ ക്യാപിറ്റൽ, കാൽകോം എന്നിവയാണ് നിക്ഷേപം നടത്തിയ കമ്പനികൾ.