വട്ടിയൂർകാവ്: കാഞ്ഞിരംപാറയിൽ ഗുണ്ടകൾ ചേർന്ന് യുവാവിന്റെ കാൽ വെട്ടി. കാഞ്ഞിരംപാറ വി.കെ.പി നഗർ സ്വദേശി വിഷ്ണുദേവിന്റെ (അച്ചുണു - 24) വലതു കാലിനാണ് വെട്ടേറ്റത്. വിഷ്ണുദേവിന്റെ കാലിൽ നിരവധി വെട്ടേറ്റിട്ടുണ്ട്. തുടരെയുള്ള വെട്ടേറ്റ് കാൽമുട്ടിനു താഴെയുള്ള ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു.

ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് കാഞ്ഞിരംപാറ വി.കെ.പി നഗർ മൈതാനത്ത് വച്ചായിരുന്നു സംഭവം. വി.കെ.പി നഗർ സ്വദേശികളായ അബു, ഭാര്യ സഹോദരൻ ബഗൻ എന്ന രതീഷ് എന്നിവർ ചേർന്നാണ് വിഷ്ണുദേവിനെ ആക്രമിച്ചതെന്ന് വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞു.

വൈകുന്നേരം കൂട്ടുകാരോടൊപ്പം കാഞ്ഞിരംപാറയിലെത്തിയ വിഷ്ണുദേവ് അബുവിന്റെ മകൻ അഭിയെ ആക്രമിക്കാൻ ശ്രമിച്ചതായി സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞു. ഓടി രക്ഷപ്പെട്ട അഭി വീട്ടിലെത്തി കാര്യം പറയുകയായിരുന്നെന്നും ഇതിനു പിന്നാലെയാണ് അബുവും രതീഷും വെട്ടുകത്തിയുമായി മൈതാനത്ത് എത്തി വിഷ്ണുദേവിന്റെ കാലിൽ വെട്ടിയതെന്നും പറയുന്നു.

വിഷ്ണുദേവിന്റെ കൂട്ടുകാർ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് വാഹനത്തിൽ വിഷ്ണുദേവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.