ന്യുഹാംഷെയർ: റിപ്പബ്ലിക്കൻ പാർട്ടി നവംബർ മൂന്നിന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരാജയം അംഗീകരിക്കാതെ തുടർച്ചയായി തിരഞ്ഞെടുപ്പിനെ കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് ന്യുഹാം ഷെയർ റിപ്പബ്ലിക്കൻ പാർട്ടി മുൻ അധ്യക്ഷയും ആന്റി ട്രംപ് ജിഒപി ഗ്രൂപ്പ് ലിങ്കൺ പ്രോജക്റ്റിന്റെ സഹ സ്ഥാപകയുമായ ജനിഫർ ഹോൺ പാർട്ടി വിടുകയാണെന്ന് വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാർട്ടിയുടെ മൂല്യങ്ങളിലും തുല്യതക്കും വേണ്ടിയുള്ള പോരാട്ടത്തിലും ആകർഷയായിട്ടാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ഇത്രയും കാലം പ്രവർത്തിച്ചത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടിയും പാർട്ടി നേതൃത്വവും തത്ത്വദീഷയില്ലാതെയാണ് പെരുമാറുന്നതെന്നും പാർട്ടി അംഗങ്ങളെ വ്യക്തിഹത്വ നടത്തുന്ന രീതിയിലേക്ക് അധഃപതിച്ചുവെന്നും രാജിയിലേക്ക് നയിച്ച കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ജനിഫർ പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തിൽ കുറ്റാരോപിതനും അസ്ഥിരനുമായ പ്രസിഡന്റായാണ് ട്രംപ് അറിയപ്പെടുകയെന്ന് ഇവർ കുറ്റപ്പെടുത്തി. യുഎസ് കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു തന്റേടമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നില്ലെന്നും പാർട്ടിയുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നുംഅവർ പറഞ്ഞു. ഈ ആഴ്ച തന്നെ റിപ്പബ്ലിക്കൻ വോട്ടർ രജിസ്റ്റ്രേഷനിൽ നിന്നും പേര് മാറ്റി സ്വതന്ത്രയായി പ്രവർത്തിക്കാനാണ് തീരുമാനമെന്നും ജനിഫർ പറഞ്ഞു.

ജനിഫർ മാത്രമല്ല പാർട്ടിയുടെ മറ്റൊരു മുതിർന്ന നേതാവ് സ്‌ക്കിമിഡിറ്റ് സ്റ്റീവും റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും രാജിവെച്ചു ഡമോക്രാറ്റിക് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.