തിരുവനന്തപുരം: മന്ത്രി ആർ.ബിന്ദുവിനു മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവി ലഭിക്കുന്നതിനായി, വിരമിച്ച കോളജ് അദ്ധ്യാപകർക്കു കൂടി പ്രഫസർ പദവി അനുവദിക്കാൻ തീരുമാനിച്ച കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനത്തിന് ഗവർണർ ഉടക്കുവെച്ചേക്കും. ഖജനാവിൽ നിന്നും അധികമായി പത്ത് കോടോളം രൂപ മുടക്കേണ്ടി വരുമെന്ന ആരോപണം ഉയർന്നതോടെയാണ് ഗവർണർ വിഷയത്തെ ഗൗരവത്തോടെ എടുത്തിരിക്കുന്നത്.

ആരോപണത്തിൽ 7 ദിവസത്തിനകം വിശദീകരണം നൽകാൻ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറോട് ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടു. സർക്കാരുമായുള്ള അഭിപ്രായഭിന്നത പരിഹരിച്ചശേഷം ചാൻസലറെന്ന നിലയിൽ ഗവർണർ തീരുമാനമെടുത്ത ഫയലുകളിൽ ഒന്നാണിത്. ഗവർണറുടെ കത്ത് ഇന്നത്തെ സിൻഡിക്കറ്റ് യോഗം പരിഗണിച്ചേക്കും. ഗവർണരുടെ മനസ്സറിഞ്ഞ ശേഷം തീരുമാനം എടുക്കുമോ അതോ യൂണിവേഴ്‌സിറ്റി തീരുമാനം മാറ്റുമോ എഎന്നാണ് ഇനി കണ്ടെറിയേണ്ടത്.

യുജിസി ചട്ടങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് ഗവർണർക്കു പരാതി നൽകിയത്. സർവീസിലുള്ളവരെ മാത്രമേ പ്രഫസർ പദവിക്കു പരിഗണിക്കാവൂ എന്ന വ്യവസ്ഥ, ഭേദഗതി കൂടാതെ നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. വിരമിച്ചവർക്കു പ്രഫസർ പദവി നൽകണമെന്ന ആവശ്യം കേരള സർവകലാശാല മുൻപു നിരാകരിച്ചിട്ടുമുണ്ട്. ചട്ടങ്ങൾ ലംഘിക്കാൻ സർക്കാരിനോ സർവകലാശാലയ്‌ക്കോ അധികാരമില്ല.

മന്ത്രി ബിന്ദു കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള തൃശൂർ കേരള വർമ കോളജിൽ ഇംഗ്ലിഷ് അദ്ധ്യാപിക ആയിരിക്കെ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിച്ചു. പ്രഫസർ ബിന്ദു എന്ന പേരിൽ മന്ത്രി സത്യപ്രതിജ്ഞ ചെയ്തതു വിവാദമായതിനെത്തുടർന്ന് പേരിനൊപ്പമുള്ള പ്രഫസർ ഒഴിവാക്കി സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു.

നേരത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫസർ എന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ അടക്കം വോട്ടുതേടിയത്. എന്നാൽ, ഇവർക്ക് പ്രൊഫസർ പദവി ലഭിച്ചിരുന്നില്ല. മന്ത്രിക്കതെിരെ പരാതി വന്നതോടെ തിരുത്തുമായി രംഗത്തുവരികയും ചെയത്ു. തുടർന്ന് പ്രൊഫസർ ആർ. ബിന്ദുവെന്നല്ല, ഇനിമുതൽ ഡോക്ടർ ആർ. ബിന്ദുവെന്നാണറിയപ്പെടുകയെന്ന് ചീഫ് സെക്രട്ടറി ഡോക്ടർ വി.പി. ജോയ് വിജ്ഞാപനം പുറപ്പെടുവിച്ചു. മന്ത്രിയായതു സംബന്ധിച്ച് മെയ് 20-ന് 1600, 1601 നമ്പർ ഗസറ്റുകളിലായി വിജ്ഞാപനങ്ങളിൽ പ്രൊഫ. ആർ. ബിന്ദുവെന്ന് രേഖപ്പെടുത്തിയത് തിരുത്തിയാണിത്.

എന്നാൽ, ഇപ്പോൾ മന്ത്രിക്ക് ഈ പ്രൊഫസർ പദവി വീണ്ടി കിട്ടാൻ വേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നാണ ഉയർന്നിരിക്കുന്ന ആരോപണം. 2018ലെ യുജിസി റെഗുലേഷൻ വകുപ്പ് പ്രകാരം സർവീസിൽ തുടരുന്നവർക്ക് മാത്രമേ പ്രൊഫസർ പദവി നൽകാവൂ. മന്ത്രി ആർ.ബിന്ദു കേരള വർമ കോളജിൽ ഇംഗ്ലീഷ് അദ്ധ്യാപകയായിരിക്കവേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായാണ് ജോലിയിൽ നിന്ന് വിരമിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫസർ പദവി കാട്ടി പ്രചാരണം നടത്തിയെന്ന് കാണിച്ച് എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹരജി ഫയൽ ചെയ്തിരുന്നു.

മന്ത്രി പ്രൊഫസറാണെന്ന് കോടതിയെ ബോധ്യപ്പെടുത്തി കേസ് ദുർബലപ്പെടുത്താനാണ് ചട്ടങ്ങളിൽ ഇളവ് അനുവദിച്ചതെന്നാണ് ആരോപണം. വിരമിച്ച അദ്ധ്യാപകർക്ക് പ്രൊഫസർ പദവി നൽകുന്നത് കേരള സർവകലാശാല നിരാകരിച്ചിരിക്കുമ്പോഴാണ് കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവ്. ഗവർണർക്ക് നൽകിയ പരാതി കൂടാതെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും നിവേദനം നൽകി.

അതേസമയം വിരമിച്ച കോളേജ് അദ്ധ്യാപകർക്കും യുജിസി ചട്ടം ലംഘിച്ച് പ്രൊഫസർ പദവി നൽകാൻ കാലിക്കറ്റ് സർവ്വകലാശാല തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയും രംഗത്തുവന്നു. ഒരു മന്ത്രിക്ക് പ്രൊഫസർ പദവി നല്കാൻ കേരളം നല്‌കേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സർക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തൻ നടപടി സ്വീകരിക്കാനാകുവെന്നും കെ. സുധാകരൻ പരിഹസിച്ചു. മന്ത്രി ആർ.ബിന്ദുവിന് പ്രൊഫസർ പദവി നല്കാൻ യുജിസി ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ലംഘിച്ച് കാലിക്കറ്റ് സർവകലാശാല 2018നുശേഷം വിരമിച്ചവർക്ക് പ്രൊഫസർഷിപ്പ് നല്കാനുള്ള നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

കാലിക്കട്ട് സർവകലാശാലയ്ക്കു പിന്നാലെ ഇപ്പോൾ മറ്റു സർവകലാശാലകളിലും 2018നുശേഷം വിരമിച്ചവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇതനുസരിച്ച് 200 ഓളം അദ്ധ്യാപകർക്ക് 5 ലക്ഷം രൂപ വച്ച് ശമ്പളകുടിശിക നല്കുമ്പോൾ സർക്കാരിന് 10 കോടി രൂപയുടെ ബാധ്യത ഉണ്ടാകും. കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത് തികച്ചും അധാർമികവും നിയമവിരുദ്ധവുമാണെന്നു സുധാകരൻ ചൂണ്ടിക്കാട്ടിയിരുന്നു.