തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവു ചുരുക്കൽ നടപടികളിലേക്ക് സംസ്ഥാന ധനവകുപ്പ്. വിദഗ്ധസമിതികൾ നൽകിയ ശുപാർശകൾ അംഗീകരിച്ചണ് ധനവകുപ്പിന്റെ ഉത്തരവിറക്കിയത്. പദ്ധതിച്ചെലവ് ചുരുക്കുന്നത് മുതൽ ഓഫീസുകളിലെ പാഴ്‌വസ്തുക്കൾ ലേലം ചെയ്യുന്നതുവരെയുള്ള നടപടികൾ ഇതിന്റെ ഭാഗമായി ഉണ്ടാവും.

തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വർഷത്തിൽ നിന്ന് അഞ്ചായി വെട്ടിക്കുറച്ചു. അഞ്ചുവർഷത്തിനു ശേഷവും ജോലിക്ക് ഹാജരാകാതിരുന്നാൽ രാജിവെച്ചതായി കണക്കാക്കും. നിലവിൽ അവധി നീട്ടിക്കിട്ടിയവർക്ക് ഇത് ബാധകമല്ല.

അവസാനിപ്പിച്ച കേന്ദ്രാവിഷ്‌കൃതപദ്ധതികളിൽ തുടരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി ഉടൻ മറ്റുവകുപ്പുകളിലേക്ക് മാറ്റണം. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകൾക്ക് ഉൾപ്പെടെ ട്രഷറിയിൽനിന്ന് പണം ലഭിക്കില്ല. നവംബർ ഒന്നുമുതൽ ബില്ലുകൾ ബാങ്കുകൾവഴി ബിൽ ഡിസ്‌കൗണ്ട് രീതിയിലേ ലഭിക്കുകയുള്ളു. പലിശയുടെ ഒരു പങ്ക് കരാറുകാർ വഹിക്കണം എന്നിവയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള ശുപാർശകൾ.

സർക്കാർ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും, പുതിയ ഫർണിച്ചറും വാഹനങ്ങളും വാങ്ങുന്നതും ഒരുവർഷത്തേക്ക് തടഞ്ഞു. ഔദ്യോഗികചർച്ചകളും യോഗങ്ങളും പരിശീലനങ്ങളുമെല്ലാം കഴിയുന്നതും ഓൺലൈനിലൂടെ മാത്രം മതി. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പുള്ള എല്ലാ സാധനങ്ങളും മൂന്നുമാസത്തിനുള്ളിൽ ഓൺലൈൻ ലേലത്തിൽ വിൽക്കണം. വാർഷികപദ്ധതിപ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ അതും വെട്ടിക്കുറയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.