തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. ന്യൂനപക്ഷ സ്‌കോളർഷിപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷിയോഗിലെ ധാരണ പ്രകാരമാണ് തീരുമാനം.

ഹൈക്കോടതി വിധി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്താൻ യോഗത്തിൽ ധാരണയായി. നിയമപരമായ പരിശോധനയും വിദഗ്ധ സമിതിയുടെ പഠനവും പ്രായോഗിക നിർദേശങ്ങളും സമുന്വയിപ്പിച്ച് പരിഹാരമുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ അർഥത്തിലും അഭിപ്രായ സമുന്വയമാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഏതു തരത്തിൽ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമവിദഗ്ധരുമായി ചർച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിർദ്ദേശങ്ങളും പരിഗണിക്കും. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാൽ മതിയെന്നും വീണ്ടും ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹം ആർജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തിൽ എല്ലാ കക്ഷികളും യോജിച്ചു.നിലവിൽ സ്‌കോളർഷിപ്പ് ആനുകൂല്യം കിട്ടുന്നവർക്ക് അത് നഷ്ടമാകരുതെന്ന് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും മുസ്ലിം ലീഗും ആവശ്യപ്പെട്ടു. തീരുമാനം വൈകരുത്. സാമുദായിക ഐക്യം ദുർബലപ്പെടുന്ന ഒരു നടപടിയും പാടില്ലെന്നും പാർട്ടികൾ ആവശ്യപ്പെട്ടു.

വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന നിർദ്ദേശം വെച്ചത് സിപിഎമ്മാണ്. നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ കുറവു വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കും ആനുപാതികമായി ആനുകൂല്യം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

സച്ചാർ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള പദ്ധതികൾ നൂറുശതമാനവും മുസ്ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് മുസ്ലിം ലീഗ് നിലപാടെടുത്തു. എന്നാൽ മറ്റ് ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്‌കോളർഷിപ്പുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ഐ.എൻ.എൽ. ഉന്നയിച്ചത്. കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് (ജോസഫ്), ബിജെപി. എന്നിവർ ഹൈക്കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

ഒരു തരത്തിലും സാമുദായിക സന്തുലനം നഷ്ടമാകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സർവ്വ കക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. സമുദായ മൈത്രിക് പ്രശ്‌നമുണ്ടാകാതെ പ്രശ്‌നം പരിഹരിക്കണം. നിലവിൽ ആനുകൂല്യം ലഭിക്കുന്ന വർക്ക് ഒരു കുറവും ഉണ്ടാകരുത്. അർഹരായ സമുദായങ്ങൾക്ക് സംവരണ ആനുകൂല്യം ലഭിക്കണം. അതിനായി പദ്ധതി തയ്യാറാക്കി നിയമ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളർഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താനാണ് മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചുചേർത്തത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷ സ്‌കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ആയിരുന്നു കണ്ടെത്തൽ.