തൃശൂർ: സെക്രട്ടേറിയറ്റിനു മുന്നിൽ പിഎസ്‌സി റാങ്ക് ഹോൾഡർമാർ നടത്തിയ സമരത്തിന്റെ മുഖമായി മാറിയ ലയ രാജേഷിനെ തേടി ഒടുവിൽ അർഹതപ്പെട്ട സർക്കാർ ജോലിക്കുള്ള അഡൈ്വസ് മെമോ ലഭിച്ചു. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ലാൻഡ് റവന്യു വകുപ്പിലാണു ജോലി. അർഹതപ്പെട്ട നിയമനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലയ രാജേഷ് പ്രതികരിച്ചു.

2018ൽ പ്രസിദ്ധീകരിച്ച എൽജിഎസ് റാങ്ക് ലിസ്റ്റിൽ 46,000 പേർ ഉൾപ്പെട്ടെങ്കിലും വളരെക്കുറച്ചു നിയമനം മാത്രമാണു നടന്നത്. 583ാം റാങ്കാണ് ലയയുടേത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാറായിട്ടും നിയമനങ്ങൾക്കു വേഗം കൈവരാത്തതിനാൽ ശക്തമായ സമരമാണു സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നത്.

പട്ടിണി, മുട്ടിഴയൽ സമരങ്ങളുമായി പ്രതിഷേധം ശക്തമായതിനിടെ ലയ രാജേഷ് സമരപ്പന്തലിൽ ബോധം കെട്ടുവീഴുകയും ചെയ്തു. ഒരു മാസത്തേക്ക് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതോടെയാണു ലയ ഉൾപ്പെടെ നൂറുകണക്കിനു പേർക്കു കൂടി ജോലിക്ക് അവസരമുണ്ടായത്.

34 ദിവസം നീണ്ട സമരത്തിന് ശേഷവും റാങ്ക് പട്ടികയിലുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തിരുവനന്തപുരത്തു പോയി മന്ത്രിമാരെയും സംഘടനാ നേതാക്കളെയും കണ്ടു കൂടുതൽ നിയമനങ്ങൾക്കു ലയ ശ്രമിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ ഭർത്താവ് രാജേഷിന്റെ പിന്തുണയും ഗുണമായി. സമരത്തിനും മറ്റും പോകുമ്പോൾ മക്കളെ അമ്മയെ ഏൽപിച്ചാണു പോയിരുന്നത്. കുടുംബാംഗങ്ങളുടെ കഷ്ടപ്പാടിനു ലഭിച്ച അംഗീകാരമായാണു ജോലിയെ കരുതുന്നതെന്നു ലയ പറഞ്ഞു.