തിരുവനന്തപുരം: ഗ്രാമപ്പഞ്ചായത്തുകളെ നഗര ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ രണ്ടായി തിരിച്ചു. കേരള പഞ്ചായത്ത് കെട്ടിട ചട്ടം അനുസരിച്ചാണു കാറ്റഗറി എയും ബിയുമായി തിരിച്ചു വിജ്ഞാപനമിറക്കിയത്. ആകെയുള്ള 941 പഞ്ചായത്തുകളിൽ നഗരസ്വഭാവമുള്ള 398 പഞ്ചായത്തുകൾ എയിലും ബാക്കിയുള്ളവ ബിയിലും ഉൾപ്പെടും. 2019 ലെ സിആർസെഡ് വിജ്ഞാപനമനുസരിച്ചു തയാറാക്കുന്ന തീരപരിപാലന പദ്ധതിയിൽ കൂടുതൽ പഞ്ചായത്തുകൾക്ക് ഇളവു ലഭിക്കുന്നതിനു വേണ്ടിയാണു തീരുമാനം.

കടുത്ത നിയന്ത്രണങ്ങളുള്ള സിആർസെഡ് 3 ബാധകമായ 175 പഞ്ചായത്തുകൾ കാറ്റഗറി എയിൽ ഉണ്ട്. ഇവയെ ഇളവുകളുള്ള സിആർസെഡ് രണ്ടിലേക്ക് എത്തിക്കുകയാണു ലക്ഷ്യം. വികസനാവശ്യത്തിനുള്ള ആസൂത്രണത്തിനു (സ്‌പെഷൽ പ്ലാനിങ്) വേണ്ടിയാണു തരംതിരിവെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, വിജ്ഞാപനത്തിനു നിയമസാധുതയുണ്ടോയെന്നു പരിശോധിക്കേണ്ടിവരും. സിആർസെഡ് വിജ്ഞാപനപ്രകാരം, മുനിസിപ്പൽ പരിധിയിൽ വരുന്ന പ്രദേശങ്ങളോ, നിയമപരമായി നഗരപ്രദേശങ്ങളായി നിർദ്ദേശിക്കപ്പെട്ട പ്രദേശങ്ങളോ മാത്രമേ സിആർസെഡ് രണ്ടിൽ വരികയുള്ളൂ.

സർക്കാർ വിജ്ഞാപനത്തിൽ ഇവയെ ഗ്രാമപ്പഞ്ചായത്തുകളായി നിലനിർത്തിക്കൊണ്ടു കാറ്റഗറി തിരിക്കുക മാത്രമാണു ചെയ്തത്. നിയമതടസ്സം മറികടക്കാനായാൽ തീരദേശവാസികളായ ലക്ഷക്കണക്കിനു പേർക്കു വലിയ ഇളവുകളാണു ലഭിക്കുക.

സിആർസെഡ് 3 എയിൽ വേലിയേറ്റ രേഖയിൽനിന്നു കരയിലേക്ക് 50 മീറ്റർ ദൂരം വിട്ടു നിയന്ത്രണങ്ങളോടെ നിർമ്മാണമോ, വികസന പ്രവർത്തനമോ നടത്താം. 3 ബിയിൽ 200 മീറ്റർ ദൂരം വിട്ടു മാത്രമേ പാടുള്ളൂ. എന്നാൽ സിആർസെഡ് രണ്ടിൽ ദൂരനിയന്ത്രണമില്ല. 1991നു മുൻപുള്ള കെട്ടിടത്തിന്റെയോ, റോഡിന്റെയോ കരഭാഗത്തു പുതിയ നിർമ്മാണം നടത്താം.

ടൂറിസം പ്രവർത്തനങ്ങൾക്കും മറ്റു വികസനപ്രവർത്തനങ്ങൾക്കുമെല്ലാം കൂടുതൽ ഇളവുകളുണ്ട്. നിലവിൽ 36 മുനിസിപ്പാലിറ്റികളാണു സിആർസെഡ് രണ്ടിലുള്ളത്. സർക്കാർ നടപടി ഫലം കണ്ടാൽ ഇതിലേക്കു പരമാവധി 175 പഞ്ചായത്തുകൾ കൂടി വരും. എല്ലാം ഉൾപ്പെടുമോ എന്നതു കേന്ദ്രഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ മാപ്പിങ് പൂർത്തിയായെങ്കിൽ മാത്രമേ വ്യക്തമാവുകയുള്ളൂ. ഇതിനായി ജനസാന്ദ്രതാനിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾകൂടി സർക്കാർ നൽകേണ്ടതുണ്ട്.