തിരുവനന്തപുരം: വിവാദമായ മരം മുറിക്കേസിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്ഥയോട് വീണ്ടും പ്രതികാര നടപടിയുമായി പിണറായി സർക്കാർ. ഡെപ്യൂട്ടി സെക്രട്ടറി ഒ ജി ശാലിനിക്കെതിരെയാണ് വീണ്ടും നടപടിയെടുത്തത്. ശാലിനിയെ സെക്രട്ടേറിയറ്റിൽനിന്ന് മാറ്റി. റവന്യൂ വകുപ്പിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പിലേക്കാണ് ശാലിനിയെ മാറ്റിയത്. പൊതു വിദ്യാഭ്യാസ ഡയറക്ട്രേറ്റിൽ അസി.ഡയറക്ടർ തസ്തികയിലാണ് ഒരു വർഷത്തേക്കു നിയമനം. പകരം ആർ ആർ ബിന്ദുവിനെ റവന്യൂ വകുപ്പിൽ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.

അനധികൃതമായി ഈട്ടിത്തടി വെട്ടി കടത്തിയവരേക്കാൾ മരംമുറി വിവാദത്തിൽ 'ശിക്ഷ' അനുഭവിക്കുന്നത് നിയമപ്രകാരം പ്രവർത്തിച്ച രണ്ട് വനിതാ ജീവനക്കാരാണ്. ഇവർക്കു നേരിടേണ്ടിവന്ന പ്രതികാരനടപടികളാണ് സർക്കാർവൃത്തങ്ങളിൽ ഉൾപ്പെടെ ഏറെ വിവാദമായിരിക്കുന്നത്. എന്ത് വലിയ അപരാധമാണ് ഇവർ കേരളത്തോടും സർക്കാരിനോടും ചെയ്തതെന്നു പരിശോധിക്കുമ്പോഴാണ് ഭരണസംവിധാനത്തിലെ ദുരൂഹമായ ചില വസ്തുതകൾ പുറത്തുവരുന്നത്.

മരംമുറിയുമായി ബന്ധപ്പെട്ട കറന്റ്, നോട്ട് ഫയലുകൾ വിവരാവകാശം വഴി നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിയോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടതിനു പിന്നാലെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയിരുന്നു. ഒ.ജി.ശാലിനിയുടെ ജോലിയിലുള്ള ആത്മാർഥത സംശയാതീതമല്ലെന്നു ബോധ്യപ്പെട്ടതായി ഗുഡ് സർവീസ് എൻട്രി റദ്ദാക്കികൊണ്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.


റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറി എന്ന പദവിക്കു പുറമേ സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫിസർ കൂടിയായിരുന്നു ഒ.ജി.ശാലിനി. മുന്നിലെത്തുന്ന വിവരാവകാശ അപേക്ഷ പ്രകാരം വിവരങ്ങൾ നൽകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം ഉദ്യോഗസ്ഥയ്ക്കാണ്.



വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥ തീരുമാനിച്ചാൽ അതിനു തടസം നിൽക്കാൻ വകുപ്പ് സെക്രട്ടറിക്കോ ചീഫ് സെക്രട്ടറിക്കോ ആകില്ല. വിവരം നൽകാതിരിക്കാൻ ഫയലുകൾ വിളിച്ചു വരുത്തി പൂഴ്‌ത്തിവയ്ക്കാനുമാകില്ല. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാതിരിക്കാൻ മേലുദ്യോഗസ്ഥൻ ശ്രമിച്ചാൽ അയാൾക്കെതിരെ നടപടിയെടുക്കാൻ കമ്മിഷന് അധികാരമുണ്ട്. 25,000 രൂപ വരെ പിഴയ്ക്കു പുറമേ വകുപ്പുതല നടപടിയും കമ്മിഷനു ശുപാർശ ചെയ്യാം. മരംമുറിയുമായി ബന്ധപ്പെട്ട ഫിസിക്കൽ ഫയൽ റവന്യൂ മന്ത്രിയുടെ ഓഫിസിലായതിനാൽ ഇ ഫയലിന്റെ പകർപ്പുകളാണ് ശാലിനി വിവരാവകാശപ്രകാരം നൽകിയത്. ഫയലുകൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥരും മന്ത്രിയും ഫയലിലെഴുതിയ കുറിപ്പുകളും പുറത്തായി.

മികച്ച പ്രവർത്തനം നടത്തിയതിനാണ് ഗുഡ് സർവീസ് എൻട്രി നൽകുന്നതെന്നു ഏപ്രിൽ മാസത്തിൽ ഉത്തരവിറക്കിയ പ്രിൻസിപ്പൽ സെക്രട്ടറിയാണ് മൂന്നു മാസത്തിനുശേഷം ഉദ്യോഗസ്ഥയുടെ ജോലിയിലെ ആത്മാർഥത ചോദ്യം ചെയ്തത്. വിവരാവകാശ നിയമപ്രകാരം ഫയലുകൾ പുറത്തുപോയതും മുൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ഉത്തരവിറക്കാൻ നിർദ്ദേശിച്ച കാര്യം പൊതുജനമധ്യത്തിലെത്തിയതുമാണ് നടപടിക്കു കാരണമായതെന്നു ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തെകുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ പ്രതികരണം.

മരം മുറി വിവാദമായതിനെത്തുടർന്ന് സെക്രട്ടേറിയറ്റിലെ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്നു ഫയലിൽ എഴുതിയ അഡീഷനൽ സെക്രട്ടറി ഗിരിജ കുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് മാറ്റിയത്. സെക്രട്ടേറിയറ്റിലെ ആക്ഷൻ കൗൺസിൽ കൺവീനറും സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റുമായ അഡീഷനൽ സെക്രട്ടറി ബെൻസിയെയും റവന്യു വകുപ്പിൽനിന്ന് കടാശ്വാസ കമ്മിഷനിലേക്കു മാറ്റി. റവന്യു വകുപ്പിലെ അഡീഷനൽ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശവകുപ്പിലേക്കു മാറ്റി.

മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്നു ഫയലിൽ എഴുതിയ റവന്യൂ വകുപ്പിലെ അഡീഷനൽ സെക്രട്ടറി ഗിരിജ കുമാരിക്കും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി ഫയൽ വിവരങ്ങൾ നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിയുമാണ് പ്രതികാരനടപടി നേരിടുന്നത്.

റവന്യൂ വകുപ്പിലെ കെട്ടികിടന്ന ഫയലുകൾ തീർപ്പാക്കിയതും നിയമകാര്യങ്ങളിലെ അറിവും ചൂണ്ടിക്കാട്ടി ഗുഡ് സർവീസ് എൻട്രി ലഭിച്ച ശാലിനി പെട്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥർക്ക് അത്ര 'ഗുഡ്' അല്ലാതായി മാറിയത്. ഈ രണ്ട് വനിതാ ഉദ്യോഗസ്ഥരേയും കടയോടെ വെട്ടിനീക്കാൻ ഉന്നത ഉദ്യോഗസ്ഥർ കാട്ടിയ തിടുക്കം മരംമുറി വിവാദത്തെ കൂടുതൽ ദുരൂഹമാക്കുകയാണ്.

മരംമുറിയുമായി ബന്ധപ്പെട്ട കറന്റ് നോട്ട് ഫയലുകൾ വിവരാവകാശം വഴി നൽകിയതിനെ തുടർന്നാണ് അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിയോട് അവധിയിൽ പോകാൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. പിന്നാലെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കുകയും ചെയ്തു. ഇത് വിവരാവകാശനിയമം അട്ടിമറിക്കുന്നതിനു തുല്യമാണെന്നാണ് ആക്ഷേപം ഉയരുന്നത്.

റവന്യൂ വകുപ്പിലെ അഡീഷനൽ സെക്രട്ടറി ഗിരിജ കുമാരി മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്നു ഫയലിൽ എഴുതിയതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതിനെ മറികടന്ന് ഉത്തരവിറക്കാൻ റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നിർദ്ദേശം നൽകുകയായിരുന്നു.

പട്ടയ വ്യവസ്ഥകളിൽ ഭേഗഗതിവരുത്തികൊണ്ടു പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് കർഷകർ നട്ടു വളർത്തിയതും പട്ടയഭൂമിയിൽ നിലനിർത്തിയതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം പട്ടാദാർക്കാണ് എന്നും 2017 മുതൽ നിലവിലുള്ള പഴയ വ്യവസ്ഥകൾ കണക്കാക്കേണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നിർദ്ദേശം നൽകിയിരിക്കുന്നത് നിലവിലെ റൂളുകളിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണ്. ആയതിനാൽ ഇതിൽ അഡീഷനൽ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവും കോടതിയുടെ തീരുമാനവും കാക്കണം.

ഗിരിജ കുമാരി എഴുതിയതിനു മറുപടിയായാണ് പ്രത്യേകിച്ച് ആരുടേയും അനുവാദം വാങ്ങേണ്ടതില്ലെന്നും മരങ്ങൾ മുറിക്കുന്നത് തടസപ്പെടുത്തുന്നത് ഗുരുതര കൃത്യവിലോപമായി കണ്ട് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റവന്യൂ മന്ത്രി ഫയലിൽ എഴുതിയത്. പിന്നാലേ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇതേ വാചകങ്ങൾ ഉദ്ധരിച്ച് ഇറക്കിയ ഉത്തരവാണ് വ്യാപകമായ മരം മുറിക്ക് ഇടയാക്കിയത്.

മരം മുറി സംഭവത്തിലെ ഫയലുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതിനു പിന്നാലെ അഡീഷനൽ സെക്രട്ടറി ഗിരിജ കുമാരിയെ നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കു മാറ്റിയിരുന്നു. സെക്രട്ടേറിയറ്റിലെ ആക്ഷൻ കൗൺസിൽ കൺവീനറും സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റുമായ അഡീഷനൽ സെക്രട്ടറി ബെൻസിയെയും റവന്യൂവകുപ്പിൽനിന്ന് കടാശ്വാസ കമ്മിഷനിലേക്കു മാറ്റി. റവന്യൂവകുപ്പിലെ അഡീഷനൽ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശവകുപ്പിലേക്കു മാറ്റി.

റവന്യൂ വകുപ്പിലെ കെട്ടികിടന്ന ഫയലുകൾ തീർപ്പാക്കിയതും നിയമത്തിലെ അറിവുമാണ് ശാലിനിക്ക് ഗുഡ് സർവീസ് എൻട്രി നൽകുന്നതിനുള്ള കാരണമായി പറഞ്ഞിരുന്നത്. ശാലിനിക്കു ജോലിയോടുള്ള ആത്മാർഥത മറ്റു ജീവനക്കാർക്കു മാതൃകയാണെന്നും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സാധാരണരീതിയിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ അംഗീകാരത്തോടെയാണ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകുന്നത്. അത് റദ്ദാക്കണമെങ്കിലും വകുപ്പ് മന്ത്രി അറിയണം.

എന്നാൽ, ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയത് താൻ അറിഞ്ഞിട്ടില്ലെന്നാണ് റവന്യൂമന്ത്രിയുടെ അവകാശവാദം. അങ്ങനെയെങ്കിൽ മന്ത്രിയെ മറികടന്നാണ് ഉദ്യോഗസ്ഥൻ ഉത്തരവിറക്കിയതെന്നു വ്യക്തം. ഗുഡ് സർവീസ് എൻട്രി പിൻവലിച്ച ചരിത്രം മുൻപുണ്ടായിട്ടില്ല. 2021 ഏപ്രിൽവരെയുള്ള മികച്ച സേവനത്തിനു നൽകിയ ഗുഡ് സർവീസ് എൻട്രി പിന്നീടുള്ള വീഴ്ചയുടെപേരിൽ മുൻകാലപ്രാബല്യത്തോടെ പിൻവലിക്കുന്നത് യുക്തിക്കു നിരക്കാത്തതാണെന്നു ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ശാലിനിക്കെതിരെ നടപടിയെടുക്കുന്നതിനു മുൻപ് അവരെ കേൾക്കാനുള്ള അവസരവും സെക്രട്ടറി നൽകിയില്ല.