കൊച്ചി: സ്ത്രീധന നിരോധനത്തിനെതിരെ ശക്തമായ പ്രചാരണം കേരളത്തിലെ സർവ്വകലാശാലകൾ തുടരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാർത്ഥികളുടെ ഇടയിൽ ബോധവത്കരണം അനിവാര്യമാണ്. അതിനുള്ള നടപടി സർവകലാശാലായിൽ പ്രവേശനം നേടുമ്പോൾ തന്നെ ആരംഭിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിൽ വൈസ് ചാൻസിലർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ അഡ്‌മിഷൻ എടുക്കുന്ന സമയത്തുതന്നെ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയിൽ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്ന് ഗവർണർ പറഞ്ഞു. മാധ്യമങ്ങൾ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കിൽ ഇത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിനെതിരേ പോരാടണമെന്ന് എല്ലാവരോടും കൈകൾ കൂപ്പി അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിരുദദാന ചടങ്ങിനും ഇതുണ്ടാകണം. സർവ്വകലാശാലകൾക്ക് ഇതിന് അധികാരമുണ്ട്. സർവ്വകലാശാലകൾ നൽകുന്ന ബിരുദം ദുരുപയോഗം ചെയ്യാൻ കഴിയില്ല. വൈസ് ചാൻസലർമാരുടെ യോഗത്തിൽ ക്രിയാത്മകമായ പല നിർദ്ദേശങ്ങളും ഉയർന്നു. തിരുവനന്തപുരത്ത് ഈ മാസം 21 ന് വീണ്ടും യോഗം ചേരും. മറ്റുള്ള വിസിമാർ കൂടി പങ്കെടുത്ത് അന്തിമ രൂപം നൽകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പലരും തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്‌കാരികവുമായ മണ്ഡലത്തിൽ സ്ത്രീകൾ വലിയ സംഭാവനയാണ് നൽകുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല . എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. നമ്മുടെ സമൂഹത്തിനായി നമ്മൾ ചെയ്യേണ്ട കർത്തവ്യമാണ്. വിവാഹ സമയത്ത് നിർബന്ധിച്ചുള്ള സ്ത്രീധനം പാടില്ല. എന്ത് നൽകിയാലും അത് വധുവും പിതാവും തമ്മിലുള്ള കൊടുക്കൽ വാങ്ങലായിരിക്കണം. അതിൽ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ നടക്കുന്ന പീഡനങ്ങളും ആത്മഹത്യകളും തുടർക്കഥയായ സന്ദർഭത്തിൽ കഴിഞ്ഞ ദിവസം ഗവർണർ ഇതിനെതിരേ ഉപവാസം നടത്തിയിരുന്നു. ഉപവാസത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സർക്കാരിനെതിരേയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീധനത്തിനും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കും എതിരായുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കാലടി സർവ്വകലാശാല ഉത്തരപേപ്പര് കാണാതായ സ0ഭവത്തിൽ തനിക്ക് ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞ ഗവർണർ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.