ന്യൂഡൽഹി: വാഹനങ്ങളിൽ ബുൾബാറുകൾ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിട്ടു.ഈ അനധികൃത ഫിറ്റ്‌മെന്റിനെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങളെ ചുമതലപ്പെടുത്തി.1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 52 ന്റെ ലംഘനമാണ് ബുൾബാറുകളുടെ ഉപയോഗമെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

വാഹനത്തിലെ യാത്രക്കാരുടെയും, കാൽനടയാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. വാഹനം അപകടത്തിൽ പെട്ടാൽ യാത്രക്കാർക്ക് പരുക്കേൽക്കാനുള്ള സാധ്യത ഇതുവഴി കുറയ്ക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

ദീർഘനാളുകളായി ബുൾബാറുകൾ രാജ്യത്തെ വാഹനങ്ങളുടെ ഭാഗമായി കഴിഞ്ഞു. കാഴ്ചയ്ക്ക് മോടി പകരുന്നതുകൊണ്ടാണ് പലരും ഈ ആക്‌സസറി വയ്ക്കുന്നത്. ചെറിയ അപകടങ്ങളുണ്ടാകുമ്പോൾ, വാഹനങ്ങളുടെ ബോഡി സംരക്ഷിക്കാൻ ക്രാഷ് ഗാർഡുകളും, ബുൾബാറുകളും സഹായിക്കുമെന്നാണ് പലരും കരുതുന്നത്.എന്നാൽ, കാറിന്റെ ഘടനയിൽ ഉൾചേർത്ത സുരക്ഷാസംവിധാനങ്ങളെ ഇത്തരം പുറംമോടികൾ ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബുൾ ബാറുകൾ വാഹനഘടനയുടെ രണ്ടുപോയിന്റുകളിലായി ഘടിപ്പിച്ചിരിക്കുന്നതുകൊണ്ട് അപകടസമയത്ത് ഇത് യാത്രക്കാരന് ഹാനികരമാകാം. എയർബാഗുകളുടെ ക്യത്യമായ പ്രവർത്തനത്തെയും ബുൾബാറുകൾ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാൽനടയാത്രക്കാരുടെ സുരക്ഷയെയും ഇവ സാരമായി ബാധിക്കും.പുതിയ വാഹനസുരക്ഷാമാനദണ്ഡങ്ങൽ പ്രകാരം വഴിയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഫിറ്റ്‌മെന്റുകൾ പാടില്ല. പല കാറപകടങ്ങളിലും ബുൾബാറുകൾ വഴിയാത്രക്കാർക്ക് മാരകമായ ആഘാതങ്ങൾ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഓസ്‌ട്രേലിയ അടക്കമുള്ള നിരവധി രാഷ്ട്രങ്ങൾ ബുൾബാറുകൾ അനുവദിക്കാറുണ്ട് എന്നതും കൗതുകകരമായ കാര്യമാണ്.എന്നാൽ, ആ രാജ്യങ്ങളിൽ, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുമാത്രമേ അത്തരം ഫിറ്റ്‌മെന്റുകൾ അനുവദിക്കുകയുള്ളുവെന്ന് മാത്രം.കേന്ദ്രസർക്കാർ തീരുമാനത്തിന് വാഹന ഉടമകളിൽ നിന്ന് സമ്മിശ്രപ്രതികരണമാണ് ഉളവായിരിക്കുന്നത്. ഉഗ്രൻ തീരുമാനമെന്ന് ചിലർ വാഴ്‌ത്തുമ്പോൾ, അസംബന്ധമെന്ന് ചിലർ ഇകഴ്‌ത്തുന്നു.