ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചതായി കേന്ദ്രസർക്കാരിന്റെ സ്ഥിരീകരണം. കോവിഡ് വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് ഉണ്ടായേക്കാവുന്ന ഗുരുതര പാർശ്വഫലങ്ങളെ സംബന്ധിച്ച് കേന്ദ്രസമിതി നടത്തിയ 31 കേസുകളുടെ പഠനത്തിലാണ് അറുപത്തിയെട്ടുകാരന്റെ മരണം അനഫെലാക്സിസ്(anaphylaxix) മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ലോകാരോഗ്യസംഘടനപട്ടികയിൽ ഉൾപ്പെടുത്തിയ ഗുരുതര പാർശ്വഫലങ്ങളിൽ ഒന്നാണ് അനഫെലാക്സിസ്. ഏതെങ്കിലും ഒരു വസ്തുവിനോടുള്ള അലർജി മൂലം ആ വസ്തുവുമായുള്ള സമ്പർക്കത്തെ തുടർന്ന് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് അനഫെലാക്സിസ്.

2021 മാർച്ച് എട്ടിനാണ് അറുപത്തിയെട്ടുകാരൻ വാക്സിൻ സ്വീകരിച്ചത്. അധികം വൈകാതെ അനഫെലാക്സിസിനെ തുടർന്ന് ഈ വ്യക്തി മരിച്ചു. വാക്സിനേഷൻ മൂലമുള്ള പാർശ്വഫലത്തെ തുടർന്ന് സംഭവിച്ച ഏക മരണം ഇതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി എഇഎഫ്ഐ(adverse events following immunisation-AEFI)കമ്മിറ്റി അധ്യക്ഷൻ ഡോക്ടർ എൻ.കെ. അറോറ അറിയിച്ചു. മൂന്ന് മരണം കൂടി വാക്സിനുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് കേന്ദ്രസമിതി സ്ഥിരീകരിച്ചിട്ടുള്ളത്.

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വാക്സിൻ ഉത്പന്നങ്ങൾക്ക് ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ പ്രതീക്ഷിക്കാവുന്നതാണെന്ന് സമിതിയുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നു. ജനുവരി 16 നും 19 നും വാക്സിൻ സ്വീകരിച്ച രണ്ട് യുവാക്കൾക്ക് കൂടി അനഫെലാക്സിസ് ഉണ്ടായിട്ടുണ്ട്. എന്നാൽ കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അവർ സുഖം പ്രാപിച്ചു.

വാക്സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ 31 മരണത്തെ കുറിച്ചാണ് സമിതി അന്വേഷണം നടത്തിയത്. ഇതിൽ 18 പേരുടെ മരണം തികച്ചും യാദൃശ്ചികമാണെന്നും വാക്സിൻ സ്വീകരണവുമായി ബന്ധമില്ലെന്നും സമിതി വ്യക്തമാക്കി. മറ്റ് ഏഴ് പേരുടെ മരണത്തിന്റെ കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും മൂന്ന് കേസുകൾ വർഗീകരിക്കാനാവാത്തതാണെന്നും സമിതി പറയുന്നു. തുടരന്വേഷണത്തിൽ ലഭിക്കുന്ന കൂടുതൽ തെളിവുകൾ അടിസ്ഥാനമാക്കി മാത്രമേ വിശ്വനീയമായ സ്ഥിരീകരണത്തിൽ എത്താൻ സാധിക്കൂവെന്നും സമിതി പ്രതികരിച്ചു.