തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

കോവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്റ്റംബർ 30-ന് അവസാനിക്കുകയായിരുന്നു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാൽ വാഹനങ്ങൾക്ക് നിരത്തിലിറക്കാൻ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകിയിരുന്നു.

1988-ലെ കേന്ദ്ര മോട്ടോർ വാഹന നിയമം, 1989-ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ എന്നിവ പ്രകാരമുള്ള സർട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്. ഈ കാലയളവിനുള്ളിൽത്തന്നെ വാഹന ഉടമകൾ രേഖകൾ പുതുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.