തിരുവനന്തപുരം: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരിൽ അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്താൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക മാറ്റിവയ്ക്കുക. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും.

ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിനിടെ, ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്തുവരികയായിരുന്നു.സൗമ്യയുടെ കുടുംബത്തിന് നാലു ലക്ഷം രൂപയുടെ ഇൻഷുറൻസ് കഴിഞ്ഞ ദിവസം നോർക്കാ റൂട്ട്സ് കൈമാറിയിരുന്നു.ഇന്ത്യയ്ക്കു പുറത്തുള്ള കേരളീയർക്ക് നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാർഡ് അംഗമായിരുന്നു സൗമ്യ.

കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താനും മന്ത്രിസഭായോഗം തിരുമാനിച്ചു.

ഗവൺമെന്റ് ചീഫ് വിപ്പായി ഡോ. എൻ. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ 14 പ്രിൻസിപ്പൽ ജില്ലാ കോടതികളിൽ കോർട്ട് മാനേജർമാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും. നിലവിൽ ജോലി ചെയ്യുന്ന എട്ട് കോർട്ട് മാനേജർമാരെ റഗുലറൈസ് ചെയ്യാനും തീരുമാനിച്ചു.

ജയിൽ ഉപദേശക സമിതിയുടെയും നിയമ വകുപ്പിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ ആറ് തടവുകാരുടെ ശിക്ഷാകാലയളവ് ഇളവു ചെയ്ത് അകാലവിടുതൽ നൽകുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.