ന്യൂഡൽഹി: സമ്പദ് വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരുന്ന പശ്ചാത്തലത്തിൽ കോവിഡ് സാഹചര്യത്തിൽ നടപ്പാക്കിയ ചെലവുചുരുക്കൽ നടപടി പിൻവലിച്ച് ധനമന്ത്രാലയം. വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ചെലവുചുരുക്കാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചത്.

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ജൂൺ മാസത്തിലാണ് ധനമന്ത്രാലയം ചെലവുചുരുക്കൽ നടപടി പ്രഖ്യാപിച്ചത്. ചെലവുചുരുക്കുന്നതുമായി ബന്ധപ്പെട്ട് ജൂൺ 30ന് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പുനഃപരിശോധിച്ചിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ട അവസ്ഥയിലേക്ക് മടങ്ങുന്നതായാണ് വിലയിരുത്തൽ. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ ഇന്നുമുതൽ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 200 കോടി രൂപക്ക് മുകളിലുള്ള ചെലവുകൾക്ക് 2017ൽ പുറത്തിറക്കിയിരിക്കുന്ന മാർഗരേഖ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.