ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീൻ ഫംഗസ് ബാധയും സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ ആണ് കോവിഡ് മുക്തി നേടിയ യുവാവിന് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ ഗ്രീൻ ഫംഗസ് കേസാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗ്രീൻ ഫംഗസ് ഇൻഫെക്ഷൻ ബാധിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽ നിന്ന് മുംബൈയിലേയ്ക്ക് മാറ്റിയെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഗ്രീൻ ഫംഗസ്, 'ആസ്പഗുലിസിസ്' അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ. രവി ദോസി പറയുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവമായ ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്.

കഴിഞ്ഞ രണ്ടുമാസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 34കാരനായ രോഗിക്ക് പനിയും മൂക്കിൽ നിന്ന് വലിയ അളവിൽ രക്തവും വന്നിരുന്നു. ഇയാൾക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും പരിശോധനയിൽ ഗ്രീൻ ഫംഗസാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.