കോഴിക്കോട്: പച്ചക്കറിക്ക് പിന്നാലെ സംസ്ഥാനത്ത് പലചരക്കിനും വില കുത്തനെ ഉയരുന്നു.കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ മാത്രം പത്ത് മുതൽ ഇരുപത് ശതമാനം വരെയാണ് വില ഉയർന്നത്.വൻപയറിനും മഞ്ഞളിനും കടുകിനുമാണ് ഒറ്റയടിക്ക് ഏറ്റവും വില കയറിയത്. കോഴിക്കോടുൾപ്പടെ മൊത്ത വിൽപന കേന്ദ്രങ്ങളിൽ ഒരാഴ്ച മുൻപ് വരെ കിലോയ്ക്ക് 90 രൂപയായിരുന്ന വൻപയർ ഇപ്പോൾ 110 രൂപ മുതലാണ് വില. മഞ്ഞൾ കിലോ 130 രൂപയിൽ നിന്നും 150 ആയി. കടുക് പതിനഞ്ച് രൂപ കൂടി കിലോയ്ക്ക് 105 ആയി. 110 രൂപയുണ്ടായിരുന്ന മല്ലിക്ക് ഇന്നത്തെ വില 120. 85 രൂപയായിരുന്ന കടല 95 ആയി.

ഇവിടെ നിന്നും വാങ്ങുന്ന ഇനങ്ങൾ ഈ വിലയിൽ നിന്നും പത്ത് മുതൽ പതിനഞ്ച് രൂപ വരെ കൂട്ടിയാണ് ചെറുകിട കച്ചവടക്കാർ വിൽക്കുക.പച്ചക്കറിക്ക് പിന്നാലെ പലചരക്കിനും വില ഉയരുന്നത് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്.ഇന്ധനവില വർധനവും മഴക്കെടുതിയുമാണ് വിലകയറ്റത്തിന് കാരണമെന്നും വ്യാപാരികൾ പറയുന്നു.ഈ വിലയിൽ നിന്നും ഇത്ര വലിയ വർധനവ് ആദ്യമായിട്ടാണെന്നും മറ്റ് ഇനങ്ങൾക്കും ഇനിയും വില കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു.

മട്ടയും കുറുവയമുടക്കം അരികളിൽ എല്ലാ ഇനത്തിനും കിലോയ്ക്ക് രണ്ട് രൂപ വീതം കൂടിയിട്ടുണ്ട്. പുളി, ചായപ്പൊടി, സോപ്പുപൊടി എന്നിവയ്ക്കും വില കൂടിക്കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങളൊക്കെ നീങ്ങി ഹോട്ടലുകൾ തുറക്കുകയും, വിവാഹ ചടങ്ങുകളടക്കം വീണ്ടും സജീവമായി തുടങ്ങുകയും ചെയ്യുമ്പോഴാണ് സാധാരണക്കാർക്കും വ്യാപാരികൾക്കും ഇരുട്ടടിയായി വിലകയറ്റം.

ഒരാഴ്്ച്ച മുമ്പ് 110 രൂപയായിരുന്ന മല്ലിക്ക് 120 രൂപയാണ് മൊത്തവിൽപ്പന കേന്ദ്രത്തിൽ ഇപ്പോഴത്തെ വില.ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഇത് 130 മുതൽ 135 രൂപ നിരക്കിലാണ് വിൽപ്പന.മഞ്ഞളിന്റെത് 130 ആയിരുന്നത് 150 ലേക്ക് ഉയർന്നു.പത്ത് മുതൽ 15 രൂപ ഉയർത്തിയാണ് ചില്ലറ വിൽപ്പന.വൻപയർ 90 ൽ നിന്ന് 110 ലേക്കും കടല 85 ൽ നിന്ന് 100 ലേക്കും കടുക് 90 ൽ നിന്ന് 120 ലേക്കും ഉയർന്നു. ഇവയൊക്കെ തന്നെയും 10 മുതൽ 15 വരെ രൂപ വർധിപ്പിച്ചാണ് ചില്ലറ വിൽപ്പന കേന്ദ്രത്തിൽ വിൽപ്പന നടത്തുന്നത്.