ബെംഗളൂരു: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. മൃതദേഹം വ്യാഴാഴ്ച ഭോപ്പാലിലേക്ക് കൊണ്ടുപോകമെന്ന് വ്യോമസേന അറിയിച്ചു. രാജ്യം ശൗരചക്ര നൽകി ആദരിച്ച സൈനികനാണ് വരുൺ സിങ്.

ബുധനാഴ്ച രാവിലെയാണ് ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങ് മരണത്തിന് കീഴടങ്ങിയത്. ബെംഗ്ലൂരുവിലെ വ്യോമസേന ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

രാജ്യത്തിന്റെ വേദനയായ കുനൂർ അപടകത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ ആരോഗ്യനില ഇന്നലെ രാത്രി മുതൽ അതീവ ഗുരുതരമാവുകയായിരുന്നു. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയിരുന്നെങ്കിലും രക്തസമ്മർദ്ദത്തിൽ പെട്ടെന്നുണ്ടായ വ്യത്യാസം സ്ഥിതി മോശമാക്കി.

വരുൺ സിങ്ങിന്റെ പിതാവ് റിട്ടേയർഡ് കേണൽ കെ പി സിങ്ങും അടുത്ത ബന്ധുക്കളും പുലർച്ചയോടെ ബെംഗളൂരുവിൽ എത്തിയിരുന്നു. വരുൺ സിങ്ങിന്റെ സഹോദരൻ നാവികസേനയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വെല്ലിങ്ടണിൽ നിന്ന് ബെംഗ്ലൂരുവിലെ കമാൻഡ് ആശുപത്രിയിലേക്ക് എയർ ആംബുലൻസിൽ കൊണ്ടുവന്നത്. വ്യാഴാഴ്ച യെലഹങ്ക എയർബേസിൽ സേനാംഗങ്ങൾക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ സൗകര്യമൊരുക്കും. തുടർന്ന് മൃതദേഹം കുടുംബാംഗങ്ങളുള്ള ഭോപ്പാലിൽ മൂന്ന് മണിയോടെ എത്തിക്കും.

വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു. സംയുക്ത സൈനിക മേധാവിയെ സ്വീകരിക്കനാണ് സുലൂർ വ്യോമതാവളത്തിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് എന്നിവർ അനുശോചിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഊട്ടിക്ക് സമീപം കൂനൂരിൽ 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടർ തകർന്നത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു.