ന്യൂഡൽഹി: ചെരിപ്പുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം ജിഎസ്ടി കൗൺസിൽ യോഗം മാറ്റിവച്ചു. അഞ്ചു ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി വർധിപ്പിച്ച തീരുമാനമാണ് മാറ്റിവെച്ചത്. ജിഎസ്ടി കൗൺസിൽ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പാണ് വ്യാപാര സംഘടനകൾ ഉയർത്തിയത്. ഇതോടെയാണ് തീരുമാനം തിരുത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്.

അടിയന്തരമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച് ചേർത്ത ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. 46-ാമത് ജിഎസ്ടി കൗൺസിൽ യോഗമാണ് ഡൽഹിയിൽ ചേർന്നത്.

ചെരിപ്പുകൾക്കും വസ്ത്രങ്ങൾക്കും വർദ്ധിപ്പിച്ച 12 ശതമാനം നികുതി പുതുവർഷമായ നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് മാറ്റിവെച്ചത്. നികുതി 12 ശതമാനമായി വർദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. വർദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങൾക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോർത്ത്, സാരി, മുണ്ടുകൾ തുടങ്ങി എല്ലാ തുണിത്തരങ്ങൾക്കു വില കൂടുമെന്നതിനാൽ പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം.

തുണിത്തരങ്ങൾക്കും ചെരിപ്പുകൾക്കും ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം ധനമന്ത്രിമാരുടെ യോഗത്തിൽ ഗുജറാത്ത് ഉൾപ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും എതിർത്തിരുന്നു. ബംഗാൾ, ഡൽഹി, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളും എതിർപ്പുമായി രംഗത്തെത്തിയിരുന്നു.