ഗാന്ധി നഗർ: കർഷക സമരത്തെ പിന്തുണയ്ക്കുന്ന രാ​ഹുൽ ​ഗാന്ധിയെ പരിഹസിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും കർഷകരുടെ പ്രതിഷേധത്തിന്റെ പേരിൽ ആളുകളെ തെറ്റിധരിപ്പിക്കുകയാണെന്ന് പറഞ്ഞ രൂപാണി, മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസം രാഹുൽ ഗാന്ധിക്ക് പറയാമോ എന്ന ചോ​​ദ്യവും ഉയർത്തി. വടക്കൻ ഗുജറാത്തിലെ മെഹ്സാനയിൽ ഒരുപരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയ് രൂപാണി. നർമ്മദ ജലവിതരണ പദ്ധതിയും മലിനജല പദ്ധതിയുടേയും ശിലാസ്ഥാപന ചടങ്ങിലായിരുന്ന വിജയ് റൂപാണിയുടെ രൂക്ഷപരിഹാസം.

രാജ്യത്തെ ജനങ്ങൾ അവരെ തള്ളിക്കളഞ്ഞപ്പോൾ, കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും കർഷകരുടെ പേരിൽ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്- രൂപാണി പറഞ്ഞു. സാധിക്കുമെങ്കിൽ ഉലുവയും മല്ലിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പറയൂ- രൂപാണി രാഹുലിനെ പരിഹസിച്ചു.

കോൺഗ്രസ് ഇപ്പോൾ എതിർക്കുന്ന കാർഷിക നിയമത്തിലെ നിബന്ധനകൾ 2019ലെ അവരുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെട്ടിരുന്നവ ആണെന്നും രൂപാണി പറഞ്ഞു. വർഷങ്ങളായി പരിഹരിക്കാതെ കിടന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ആത്മാർഥമായ ശ്രമമാണ് നരേന്ദ്ര മോദി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങളായി പരിഹരിക്കപ്പെടാതിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി. കാർഷിക സമരം മുതലാക്കുന്ന കോൺഗ്രസുകാർ ജലം, വൈദ്യുതി, വളം, വിത്ത് എന്നിവ സംബന്ധിച്ച് ഇന്ന് വരെ എന്താണ് ചെയ്തിട്ടുള്ളത്. അവയെല്ലാം ചെയ്തത് ബിജെപി സർക്കാരാണ്. 18 ശതമാനത്തിലാണ് ഗുജറാത്തിലെ കോൺഗ്രസ് സർക്കാർ കർഷകർക്ക് പണം നൽകിയിരുന്നത്. എന്നാൽ പലിശ രഹിതമായാണ് ബിജെപി ഇക്കാര്യം ചെയ്യുന്നതെന്നും രൂപാണി വിശദമാക്കി.