ഇടുക്കി: കമ്പംമെട്ടിൽ ഗൃഹനാഥനേയും സുഹൃത്തിനേയും ഗുണ്ടാ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. മൂന്ന് വാഹനങ്ങളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. മാരകായുധകങ്ങളുമായാണ് സംഘം വീട്ടിലേക്ക് കയറിയത്. പരിക്കേറ്റവർ തൂക്കുപാലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കമ്പംമെട്ട് തങ്കച്ചൻകട സ്വദേശി കാട്ടേഴത്ത് ഷാജി, സുഹൃത്ത് മന്തിപ്പാറ തെക്കേടത്ത് ജോജി എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. ഷാജിയുടെ വീടിന് സമീപം നിൽക്കുകയായിരുന്ന ഇരുവരേയും വാഹനങ്ങളിലായി എത്തിയ 16 അംഗ സംഘം ആക്രമിക്കുകയായിരുന്നു.

അസഭ്യം വിളിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കയറിയതായും പറയുന്നു. ഷാജിയുടെ ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന സ്ത്രീകളേയും കുട്ടികളേയും മർദ്ദിച്ചു. മുൻവൈരാഗ്യത്തെ തുടർന്നാണ് ആക്രണം നടന്നതെന്നാണ് സൂചന. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് അന്വേഷണം തുടങ്ങി