അബുജ: നൈജീരിയയിൽ ആയുധധാരികളായ ആക്രമികൾ സ്‌കൂൾ ആക്രമിച്ച് 73 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ സംഫാറ സ്റ്റേറ്റിലാണ് സംഭവം. വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി വലിയ തുകയാണ് ആക്രമികൾ മോചനദ്രവ്യമായി ആവശ്യപ്പെടുക.

കയ എന്ന ഗ്രാമത്തിലെ ഗവ.സെക്കൻഡറി സ്‌കൂളിൽ അതിക്രമിച്ച് കയറിയ തോക്കുധാരികളായ സംഘം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയെന്ന് സംഫാറ പൊലീസ് വക്താവ് മുഹമ്മദ് ഷെഹു മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥികളെ വിട്ടുകിട്ടുന്നതിനായി സൈന്യത്തിന്റെ സഹായത്തോടെ നടപടികൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

നൈജീരിയയിൽ സ്‌കൂളുകൾ ആക്രമിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ ഡിസംബർ മുതൽ വടക്കൻ നൈജീരിയയിൽ നിന്ന് ആയിരത്തിലേറെ കുട്ടികളെയാണ് ആക്രമികൾ തട്ടിക്കൊണ്ടുപോയത്.

പണം നൽകുന്നവരുടെ കുട്ടികളെ വിട്ടയക്കും. അല്ലാത്തവർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്യും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ സർക്കാർ നിരവധി പദ്ധതികൾ തയ്യാറാക്കിയെങ്കിലും അക്രമം തുടരുകയാണ്.