സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ചർച്ച വിഷയമാണ് മിന്നൽ മുരളിയും വില്ലൻ കഥാപാത്രം ഷിബുവും നടൻ ഗുരു സോമസുന്ദരവും. മിന്നൽ മുരളിയിലെ വില്ലന് വേണ്ടി ബേസിൽ ജോസഫ് തന്നോട് വോക്വിൻ ഫീനിക്സിന്റെ ജോക്കർ കാണാൻ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തുകയാണ് ഗുരു സോമസുന്ദരം.എന്നാൽ താൻ അത് കണ്ടില്ലെന്നും ഷൂട്ട് തീരുന്നത് വരെ കാണേണ്ടെന്നുമായിരുന്നു തന്റെ തീരുമാനമെന്നുമായിരുന്നു ഗുരുസോമസുന്ദരം പറയുന്നു. പിടിഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഷൂട്ടിങിന് മുമ്പേ ജോക്കർ പോലുള്ള സിനിമകൾ കാണാൻ ബേസിൽ പറഞ്ഞു. ഞാൻ ഒരു വോക്വിൻ ഫീനിക്സിന്റെ ആരാധകനാണ്. എന്നാൽ ജോക്കർ ഞാൻ കണ്ടിട്ടില്ല. ഷൂട്ട് കഴിയുന്നത് വരെ കാണില്ലെന്ന് തീരുമാനമെടുത്തു. അഭിനയത്തിൽ വെസ്റ്റേൺ ടച്ച് കൊണ്ടുവരുന്നതിൽ എനിക്ക് താൽപ്പര്യമില്ലായിരുന്നു.- ഗുരു സോമസുന്ദരം പറഞ്ഞു.ഹീറോയുടെ വഴികളിൽ തടസ്സം സൃഷ്ടിക്കുക എന്നതാണ് വില്ലന്റെ ജോലി. ഈ തടസങ്ങൾ മറികടക്കുമ്പോഴാണ് നായകന് സൂപ്പർ ഹീറോ പരിവേഷം ലഭിക്കുന്നത്. എന്നാൽ മിന്നൽ മുരളിയിൽ ജെയിസന് ഷിബുവിൽ നിന്നും അത്തരത്തിലൊരു തടസ്സം ഉണ്ടാകുന്നില്ല. സമൂഹമാണ് അതുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019ലാണ് ബേസിൽ തന്നോട് മിന്നൽ മുരളിയെക്കുറിച്ച് പറയുന്നത്. മലയാളം കൃത്യമായി അറിയാത്ത തന്നോട് ആ വേഷം ചെയ്യാൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ഗുരു സോമസുന്ദരം പറഞ്ഞു. മലയാളത്തിൽ മികച്ച നടന്മാരുള്ളപ്പോൾ എന്തുകൊണ്ടാണ് തന്നെ തെരഞ്ഞെടുത്തതെന്ന് ആലോചിച്ചു. ഈ കഥാപാത്രത്തിന് ചേരും എന്നുറപ്പുള്ളതുകൊണ്ടാണ് തേടിയെത്തിയതെന്നാണ് ബേസിൽ പറഞ്ഞത്. പിന്നീട് പെട്ടന്ന് തന്നെ മലയാളം പഠിക്കുകയും കഥാപാത്രവുമായി പൊരുത്തപ്പെടുകയും ആയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.