ഗുരുവായൂർ: നാലര പതിറ്റാണ്ട് മുൻപ് ഏകാദശി നാളിൽ വിട വാങ്ങിയ ഗജരാജൻ ഗുരുവായൂർ കേശവന് പുന്നത്തൂർ ആനത്തറവാട്ടിലെ പിൻഗാമികളുടെ പ്രണാമം. കേശവനുള്ള ഓർമ്മപ്പൂക്കളുമായി ഒട്ടേറെ ആനപ്രേമികളും ചടങ്ങിൽ പങ്കുചേർന്നു.

തിരുവെങ്കിടാചലപതി ക്ഷേത്രപരിസരത്ത് നടന്ന ഗജപൂജയ്ക്കും ആനയൂട്ടിനും ശേഷം അനുസ്മരണ ഘോഷയാത്രയോടെയായിരുന്നു തുടക്കം. കേശവന്റെ ഛായാചിത്രം കൊമ്പൻ ഇന്ദ്രസെൻ വഹിച്ചു കൊണ്ടുള്ള ഗജ ഘോഷയാത്ര രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ശ്രീപാർത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ എത്തി.

ഗുരുവായൂരപ്പനെ വണങ്ങി ക്ഷേത്രവും രുദ്രതീർത്ഥവും പ്രദക്ഷിണം ചെയ്ത് ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലുള്ള കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തി പുഷ്പചക്രം അർപ്പിച്ചു. ബൽറാം ശ്രീ ഗുരുവായൂരപ്പന്റെയും ഗോപി കണ്ണൻ മഹാലക്ഷ്മിയുടെയും ചിത്രം വഹിച്ചു മറ്റാനകൾ കേശവന്റെ പ്രതിമക്കഭിമുഖമായി ശ്രീവത്സത്തിന് പുറത്ത് അണിനിരന്നു.

ശ്രീധരൻ, വിഷ്ണു, ഗോകുൽ, ചെന്താമരാക്ഷൻ, കൃഷ്ണ, ഗോപീകൃഷ്ണൻ, ജൂനിയർ മാധവൻ, രാജശേഖരൻ എന്നിവരും കേശവൻ അനുസ്മരണത്തിനായുള്ള ഗജ ഘോഷയാത്രയിൽ അണിനിരന്നു. ഘോഷയാത്രക്ക് ശേഷം ആനയൂട്ടുമുണ്ടായി. കഴിഞ്ഞ വർഷം കോവിഡ് സാഹചര്യത്തിൽ രണ്ട് ആനകളെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങിൽ ഒതുങ്ങിയിരുന്നു. എന്നാൽ ഇത്തവണ വിപുലമായി ആചരിക്കാനായി.

ഒരാനയ്ക്ക് അനുസ്മരണം നടത്തുന്ന ലോകത്തിലെതന്നെ ഏക ചടങ്ങായതിനാൽ കേശവൻ അനുസ്മരണം ഗുരുവായൂരിലെ പ്രധാന പെട്ട ചടങ്ങുകളിൽ ഒന്നാണ്. ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ്, ഭരണ സമിതി അംഗങ്ങൾ, അഡ്‌മിനിസ്ട്രേറ്റർ കെ പി വിനയൻ, ആനപ്രേമി സംഘം പ്രസിഡന്റ് കെ പി വിനയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.