ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൽ സജീവ സാന്നിധ്യമാകുമ്പോഴും പരിശീലനം മുടക്കാതെ കായികതാരങ്ങൾ. പഞ്ചാബിൽ നിന്നുള്ള കായികതാരങ്ങളാണ് സിംഘു ബോർഡറിൽ 'ജിം' തുറന്നു. ഇന്ത്യൻ കബഡി ടീം മുൻനായകൻ മാൻകി ബഗ്ഗ, പവർ ലിഫ്റ്റർ അമൻ ഹോത്തി തുടങ്ങിയവരാണ് പരിശീലനത്തിനായി ജിം ആരംഭിക്കാൻ മുൻകൈ എടുത്തത്. കർഷക പ്രതിഷേധത്തിൽ അണിചേർന്ന കായികതാരങ്ങൾക്ക് വ്യായാമം മുടങ്ങാതിരിക്കാനാണ് 'ജിം കാ ലങ്കർ' ആരംഭിച്ചത്.

'ജിം' സാമഗ്രികൾ ഓപ്പൺ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരിയിൽ തമിഴ്നാട്ടിൽ നടക്കുന്ന പവർലിഫ്റ്റിൽ മത്സരത്തിൽ പങ്കെടുക്കേണ്ട അമൻ ഹോത്തി കർഷക സമരത്തിനിടക്ക് കടുത്ത പരിശീലനത്തിനാണ്. സമരം അവസാനിക്കും വരെ തുടരാനാണ് തീരുമാനമെന്ന് ഹോത്തി പ്രതികരിച്ചു. നിരവധി കബഡി, ഹോക്കി താരങ്ങളും അത്ലറ്റുകളും സമരത്തിൽ അണിചേർന്നിട്ടുണ്ടെന്നും സുരക്ഷയും ഭക്ഷണവുമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നത് അവരാണെന്നും മാൻഗി ബഗ്ഗ പ്രതികരിച്ചു.

കാർഷിക നിയമങ്ങൾക്കെതിരേ കർഷകരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരം അതിശക്തമായി തുടരുന്നതിനിടെ കാർഷിക നിയമത്തെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തിയിരുന്നു. കർഷകരെ ശാക്തീകരിക്കാനാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും പുതിയ നിയമം കർഷകർക്ക് കൂടുതൽ വിപണികൾ തുറന്നു കൊടുക്കുന്നുവെന്നും പ്രധാനമന്ത്രി പറയുന്നു. ഇതോടെ കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം. ഫിക്കി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കർഷകർ ശക്തിപ്പെടുമ്പോൾ രാജ്യം ശക്തിപ്പെടും. കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു. കർഷകരുടെ വളർച്ചയ്ക്ക് തടസ്സമാകുന്ന കാര്യങ്ങളെ പുതിയ നിയമങ്ങൾ മറികടക്കുന്നു എന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. പുതിയ വിപണി ലഭിക്കുന്നതോടെ പുതിയ അവസരങ്ങളും നിക്ഷേപങ്ങളും വരും. ചന്തകൾ ആധുനീകരിച്ചു. വരുമാനം കൂട്ടാനും നടപടികൾ സ്വീകരിച്ചു. കാർഷിക മേഖലയിൽ മതിയായ സ്വകാര്യവൽക്കരണം നടന്നിട്ടില്ല. പരിഷ്‌കരണങ്ങളുടെ ലക്ഷ്യം കൃത്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഷിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യസംസ്‌കരണം, ശേഖരണം തുടങ്ങിയവയിൽ നേരിട്ടിരുന്ന പ്രതിബന്ധങ്ങൾ നീക്കി. കോൾഡ് സ്‌റ്റോറേജ് സൗകര്യങ്ങൾ ആധുനികവൽക്കരിച്ചു. ഇത് കർഷകർക്ക് ഏറെ പ്രയോജനകരമാകും.

രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെ നേരിടുന്നതിൽ രാജ്യം വിജയിച്ചു. ഭാവിയിലെ വെല്ലുവിളികൾ നേരിടാനും പഠിച്ചു.മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗം ഉണരുന്നു. സാമ്പത്തിക സൂചനകൾ പ്രതീക്ഷ നൽകുന്നു. രാജ്യത്ത് നിക്ഷേപം കൂടി. ആത്മനിർഭർ ഭാരത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പുരോഗതിക്കായുള്ള പാത തയ്യാറെന്നും ഫിക്കി കൺവെൻഷനിൽ പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹി ബുരാരി സന്ത് നിരാങ്കരി സമാഗം മൈതാനത്തും ഡൽഹി സംസ്ഥാന അതിർത്തികളിലുമാണ് കർഷക സമരം നടക്കുന്നത്. സമരം ചെയ്യുന്ന കർഷക സംഘടനകളുടെ നേതാക്കൾ നിരവധി തവണ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടു. നേരത്തെ നടത്തിയ ചർച്ചകളും പരാജയമായിരുന്നു.നിയമം പിൻവലിക്കാതെ സമരം നിർത്താനാവില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. നിയമം പിൻവലിക്കുമോ ഇല്ലയോ എന്ന ഒറ്റ കാര്യമാണ് തങ്ങൾക്കറിയേണ്ടതെന്നും കർഷക സംഘടനകൾ പറയുന്നു. യെസ് ഓർ നൊ എന്ന് എഴുതിയ പ്ലക്കാർഡുകളുമായാണ് കർഷകർ പല ചർച്ചയ്ക്കും ഹാജരായത്.