കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ വ്യത്യസ്ത കേസുകളിലായി രണ്ടു പേർക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ ഈ വർഷം ആദ്യമായാണ് പന്നിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. പന്നിപ്പനി ബാധിച്ച ഇരുവരും ചികിത്സയിൽ കഴിയുന്നതായി കോയമ്പത്തൂർ കോർപ്പറേഷൻ അറിയിച്ചു.

പന്നിപ്പനി റിപ്പോർട്ട് ചെയ്തതോടെ, അതീവ ജാഗ്രതാനിർദ്ദേശമാണ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചത്. എല്ലാവരോടും നിർബന്ധമായി മാസ്‌ക് ധരിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു. ആർ എസ് പുരം, പീളമേട് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പ്രായമുള്ള സ്ത്രീകൾക്കാണ് രോഗം ബാധിച്ചത്.

കോവിഡിന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ, പരിശോധിച്ചപ്പോഴാണ് പന്നിപ്പനിയാണെന്ന് കണ്ടെത്തിയത്. എന്നാൽ കോവിഡ് നെഗറ്റീവാണ്. ഇരുവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷിച്ച് വരികയാണ്.