ന്യൂഡൽഹി: കോവിഡ് പോലത്തെ ഒരു മഹാമാരി ആഞ്ഞടിക്കുന്ന സമയത്തുപോലെ മതാന്ധതയിൽനിന്ന് മാറി ചിന്തിക്കാനുള്ള കഴിവില്ലാത്ത ജനതയായി നാം മാറുകയാണോ. കോവിഡ് കാലത്തെ ചില സംഘടനകളുടെ പ്രസ്താവനകൾ കണ്ടാൽ അതാണ് തോനുന്നുക. പശുവിന്റെയും പന്നിയുടെയും പേരിൽ വേർതിരിഞ്ഞ് മതത്തിന്റെ പേരിൽ തമ്മിൽ തല്ലിയിരുന്നു ഭൂതകാലം നാം അത്രപെട്ടൊന്നൊന്നും മറുക്കയില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. കോവിഡ് വാക്‌സിനിൽ പന്നിക്കൊഴുപ്പ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ചില മുസ്‌ലീം പണ്ഡിതരും, പശുക്കൊഴുപ്പുണ്ടെങ്കിൽ തങ്ങൾ എടുക്കില്ലെന്ന് പറഞ്ഞ് ഹിന്ദു മൗലികാവാദികളും രംഗത്ത് എത്തിയിരിക്കയാണ്. എന്നാൽ യുഎഇ പോലുള്ള രാജ്യങ്ങൾ എടുത്തിരിക്കുന്ന നിലപാട് പന്നിക്കൊഴുപ്പുണ്ടെങ്കിലും കോവിഡ് വാക്‌സിൽ ഹലാൽ ആണ് എന്നതാണ്. കോവിഡ് എന്ന മഹാമാരിയെ ചെറുക്കുക അത്ര നിർണ്ണായകമാണെന്ന് അവർക്ക് അറിയാം.

പന്നിയിറച്ചി ജെലാറ്റിൻ അടങ്ങിയ വാക്‌സിൻ ഒരു മുസ്ലിമിനും നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി മുംബൈയിൽ മുസ്ലിം പണ്ഡിതർരംഗത്തെത്തിയ വിവരം ദേശീയമാധ്യമങ്ങൾ സ്ഥിരീകിരുക്കുന്നുണ്ട്. ബുധനാഴ്ച മുംബൈയിൽ നടന്ന സുന്നി മുസ്ലിം പണ്ഡിതരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പന്നിയിറച്ചി ജെലാറ്റിൻ അടങ്ങിയിരിക്കുന്ന വാക്‌സിൻ ഹറാമാണെന്ന് പണ്ഡിതരുടെ ചർച്ചയിൽ തീരുമാനിച്ചു.

ഇസ്ലാമിക് നിയമങ്ങളെ പരാമർശിച്ച് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ ഉലമ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതരാണ് യോഗം വിളിച്ചു ചേർത്തത്. ഇസ്ലാമിക നിയമപ്രകാരം പന്നിയിറച്ചി കഴിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതിൽ അടങ്ങിയിരിക്കുന്ന എന്തും അനുവദനീയമല്ലെന്നും യോഗത്തിന് ശേഷം അവർ തീരുമാനിച്ചു.'പന്നിയുടെ ശരീരഭാഗങ്ങൾ അടങ്ങിയതാണ് ചൈനീസ് വാക്‌സിൻ എന്ന് റിപ്പോർട്ടുകൾ ഉണ്ട്. മുസ്ലിങ്ങൾക്ക് പന്നി ഹറാം ആണ്. പന്നിയുടെ ശരീരഭാഗങ്ങൾ അടങ്ങിയ വാക്‌സിൻ അനുവദിക്കാൻ കഴിയില്ല' യോഗത്തിനു ശേഷം തീരുമാനം അറിയിച്ചു കൊണ്ട് റാസ അക്കാദമി സെക്രട്ടറി ജനറൽ സയീദ് നൂറി പറഞ്ഞു.

'പന്നിയുടെ ഒരു രോമം കിണറ്റിൽ വീണാൽ ആ കിണറ്റിൽ നിന്നുള്ള വെള്ളം മുസ്ലിങ്ങൾക്ക് നിരോധിക്കപ്പെട്ടത് ആണ്. അതുകൊണ്ട് ഇസ്ലാമിക നിയമം അനുസരിച്ച് പന്നിയിറച്ചിയിൽ നിന്നുള്ള ജെലാറ്റിൻ ഉപയോഗിച്ചുള്ള വാക്‌സിൻ ഒരു രോഗത്തിന് എതിരെയുമുള്ള ചികിത്സയായും വർത്തിക്കില്ല' ഖാസി-ഇ-മുംബൈ ഹസ്രത്ത് മുഫ്തി മെഹ്മൂദ് അക്തറിന്റെ തീരുമാനം വായിച്ച് നൂറി പറഞ്ഞു. ഇന്ത്യയിൽ ഉണ്ടാക്കിയതോ ഉപയോഗിക്കാൻ ഉത്തരവിടുന്നതോ ആയ കോവിഡ് വാക്‌സിനിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്നുള്ളതിന്റെ ഒരു പട്ടിക സർക്കാർ മുസ്ലിം പണ്ഡിതർക്ക് നൽകണമെന്നും നൂറി പറഞ്ഞു.

അതേസമയം, അമേരിക്കയിലെ പശുവിന്റെ രക്തത്തിൽ നിന്ന് നിർമ്മിച്ച കോവിഡ്ഫ വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കരുതെന്ന് അഖിൽ ഭാരത് ഹിന്ദു മഹാസഭാ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ് ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ മതം നശിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് വിശേഷിപ്പിച്ച സ്വാമി ചക്രപാണി, പശു മൂത്രം അല്ലെങ്കിൽ ചാണകം ഉപയോഗിക്കുന്ന വാക്‌സിനോ മരുന്നോ ഹിന്ദുക്കൾക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞു.

എന്നാൽ യുഎഇയെപ്പോലുള്ള വികസിത രാജ്യങ്ങൾ കോവിഡ്‌വാക്‌സിന്റെ കാര്യത്തിൽ ഹറാം നിബന്ധന വേണ്ട എന്ന അഭിപ്രായക്കാരാണ്. കോവിഡ് വൈറസിനെതിരായ വാക്‌സിനുകളിൽ പന്നിക്കൊഴുപ്പ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഇസ്ലാം മതവിശ്വാസികൾക്ക് കുത്തിവെക്കാമെന്ന് യു.എ.ഇ ഫത്വ കൗൺസിൽ അറിയിച്ചിരുന്നു. ഇസ്ലാമിക നിയമപ്രകാരം പന്നിയെ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിഷിദ്ധമാണ്. എന്നാൽ മറ്റ് മാർഗങ്ങളൊന്നുമില്ലെങ്കിൽ പന്നിക്കൊഴുപ്പ് കൊണ്ടുള്ള വാക്‌സിൻ ഉപയോഗിക്കാമെന്ന് കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുള്ള ബിൻ ബയ്യാഹ് പറഞ്ഞു.

മനുഷ്യന്റെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനകാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത് എന്നും ഭക്ഷണമായി അല്ല എന്നും കൗൺസിൽ വ്യക്തമാക്കി. യു.എ.ഇ അടക്കമുള്ള രാഷ്ട്രങ്ങളിൽ ഫൈസർ വികസിപ്പിച്ച വാക്സിനാണ് നൽകി വരുന്നത്.വാക്സിൻ നിർമ്മാണത്തിന് പന്നിയിൽ നിന്നും ശേഖരിക്കുന്ന ഗെലാറ്റിൻ എന്ന വസ്തു ഉപയോഗിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സൽമാൻ വാഖർ പറഞ്ഞിരുന്നു. പക്ഷേ ഇന്ത്യയിലെ മുസ്‌ലീം പണ്ഡിതരിൽ ഒരു വിഭാഗം തിരിച്ചാണ് നിലപാട് എടുക്കുന്നത്. സ്വതവേ വാക്‌സിൽ ഭീതി നിലനിൽക്കുന്ന മുസ്‌ലീം സമുദായത്തിൽ ഇതുപോലെ കുത്തിത്തിരിപ്പുകൾ ഉണ്ടാക്കിയാൽ അത് കോവിഡ് വാക്‌സിൻ വിതരണത്തെ സാരമായി ബാധിക്കുമെന്നാണ് ആശങ്ക.