ന്യൂഡൽഹി: സജീവ ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ഹർഭജൻ സിങ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് ഹർഭജൻ സിങ് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിങ് വിരമിക്കൽ പ്രഖ്യാപിച്ചത്. പ്രൊഫഷണൽ ക്രിക്കറ്റിൽ 23 വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹർഭജൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

'എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തിൽ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാൻ വിട പറയുകയാണ്. 23 വർഷത്തെ കരിയർ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവർക്കും ഞാൻ നന്ദി പറയുന്നു. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.' ഹർഭജൻ ട്വീറ്റ് ചെയ്തു.

 

'ജീവിതത്തിൽ വളരെ വിഷമകരമായ തീരുമാനങ്ങൾ കൈക്കൊണ്ട് മുന്നോട്ടു പോകേണ്ട അവസരങ്ങളുണ്ടാകും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ പ്രഖ്യാപനം നടത്താൻ ഞാൻ തയ്യാറെടുത്തതാണ്. പക്ഷേ, ഇക്കാര്യം നിങ്ങളെ അറിയിക്കാൻ തക്ക സമയത്തിനായി കാത്തിരിക്കുകയായിരുന്നു. ഇന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും ഞാൻ വിരമിക്കുന്നു. പലവിധത്തിലും ക്രിക്കറ്റ് താരമെന്ന നിലയിൽ ഞാൻ മുൻപേ വിരമിച്ചതാണ്. പക്ഷേ, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്താൻ കഴിഞ്ഞിരുന്നില്ല' ഹർഭജൻ വ്യക്തമാക്കി.

2011 ഏകദിന ലോകകപ്പും 2007 ട്വന്റി20 ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഹർഭജൻ. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബോളറാണ്. ഇതോടെ, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഉൾപ്പെടെ ഇനി ഹർഭജനെ കാണാനാകില്ല.

'പലവിധത്തിലും താൻ മുൻപേ തന്നെ വിരമിച്ചിരുന്ന'തായി ഹർഭജൻ വിരമിക്കൽ പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി. വർഷങ്ങളായി രാജ്യാന്തര ക്രിക്കറ്റിൽ ഉൾപ്പെടെ ഹർഭജൻ സജീവമായിരുന്നില്ല. അതേസമയം, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കഴിഞ്ഞ സീസൺ വരെ കളിച്ചിരുന്നു. കൊൽക്കത്തയുമായുള്ള കരാർ നിമിത്തമാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം വൈകിയത്.

'കുറച്ചുകാലമായി ഞാൻ ക്രിക്കറ്റിൽ ഒട്ടും സജീവമല്ല. പക്ഷേ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഐപിഎലുമായി ബന്ധപ്പെട്ട് എനിക്ക് ചില കരാറുകളുണ്ടായിരുന്നു. ഐപിഎൽ 14ാം സീസണിൽ ഞാൻ അവർക്കായി കളിച്ചു. പക്ഷേ, കഴിഞ്ഞ സീസണിൽത്തന്നെ വിരമിക്കാനുള്ള തീരുമാനം ഞാൻ കൈക്കൊണ്ടിരുന്നു' ഹർഭജൻ വിശദീകരിച്ചു.


1998-ൽ ഷാർജയിൽ നടന്ന ന്യൂസീലൻഡിനെതിരായ ഏകദിനത്തിലാണ് ഭാജി എന്നു വിളിപ്പേരുള്ള ഹർഭജൻ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിത്. 2016-ൽ ധാക്കയിൽ നടന്ന യു.എ.ഇയ്ക്കെതിരായ ട്വന്റി-20യിലാണ് രാജ്യത്തിനായി അവസാനമായി കളിച്ചത്.

2001 മാർച്ചിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം ഹർഭജന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമാണ്. അന്ന് മൂന്നു ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റുകൾ വീഴ്‌ത്തി. ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ആദ്യ ഹാട്രിക് എന്ന ചരിത്രനേട്ടവും ഹർഭജൻ സ്വന്തമാക്കി.