കണ്ണൂർ: ലൈംഗിക പീഡനാരോപണത്തിൽ റാപ്പർ വേടൻ മാപ്പു പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ നമ്മൾ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണെന്നും വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകളുണ്ട് എന്നത് മറ്റൊരു സത്യമാണെന്നും ഹരീഷ് പേരടി കുറിച്ചു. വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തിസ്വഭാവം നിങ്ങൾ നിയമപരമായി നേരിടുക.. പക്ഷെ അവരുടെ പാട്ടുകൾ ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കുമെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.

സംവിധായകൻ മുഹ്‌സിൻ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടർ' എന്ന സംഗീത ആൽബത്തിന്റെ ഭാഗമായി വേടൻ പ്രവർത്തിച്ചുകൊണ്ടിരിക്കവെയാണ് ലൈംഗിക ആരോപണം ഉയർന്നത്. പിന്നാലെ ആൽബത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുകയാണെന്ന് മുഹ്‌സിൻ പരാരി ഔദ്യോഗികമായി അറിയിച്ചു.

വേടനെതിരെയുള്ള ലൈംഗിക ആരോപണം വളരെ ഗുരുതരമായതാണെന്നും അതിൽ അടിയന്തര ഇടപെടലും പരിഹാരവും വേണമെന്നും മുഹ്‌സിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പ്രശ്‌നത്തിൽ നീതിയുക്തമായ പരിഹാരം ഉണ്ടാകുന്നതു വരെ വിഡിയോയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണെന്നും സംവിധാകൻ കൂട്ടിച്ചേർത്തു. പിന്നാലെയാണ് റാപ്പർ വേടൻ പരസ്യമായി മാപ്പ് പറഞ്ഞത്.

ഹരീഷ് പേരടിയുടെ വാക്കുകൾ..

മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗിക ദാരിദ്യം ഇനിയും വേണ്ടത്ര രീതിയിൽ ചർച്ച ചെയപ്പെട്ടിട്ടില്ല... അതുകൊണ്ടാണ് ലൈംഗിക സ്വാതന്ത്ര്യമുള്ള തണുപ്പുള്ള ഒരു രാഷ്ട്രത്തിലെ മീ..ടൂ... സ്വാതന്ത്ര്യത്തിന്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുമ്പോൾ സെക്സിന്റെ പട്ടിണിയുള്ള ഒരു ഉഷ്ണ രാജ്യത്തെ മീ ടൂ.. ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്യലംഘനവും കള്ളനെ ആൾ കൂട്ടം തല്ലി കൊല്ലുന്ന സദാചാരവും ആയി മാറുന്നത്.. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ നമ്മൾ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്... വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകൾ ഉണ്ട് എന്നത് മറ്റൊരു സത്യം...വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തി സ്വഭാവം നിങ്ങൾ നിയമപരമായി നേരിടുക.. പക്ഷെ അവരുടെ പാട്ടുകൾ ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കും... കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ആദ്യ ഭാര്യയെ നിലനിർത്തി രണ്ടാം കല്യാണം കഴിച്ചു പുരോഗമനവാദിയായ വയലാറിന്റെ പാട്ട് കേൾക്കുന്നതുപോലെ ...