തിരുവനന്തപുരം: നടൻ മോഹൻലാലിനെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് മിമിക്രി കലാകാരൻ ജോബി പാലായ്ക്ക് നേരെയുണ്ടായ സൈബർ ആക്രമത്തെ വിമർശിച്ച് നടൻ ഹരീഷ് പേരടി. പാവപ്പെട്ട മിമിക്രി കലാകാരനെക്കൊണ്ട് മാപ്പു പറഞ്ഞപ്പോൾ ഫാൻസ് അസോസിയേഷൻ എന്തു നേടിയെന്ന് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചു. ഇത്തരം ഫാൻസ് ഗുണ്ടായിസം സാംസ്‌കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹൻലാലിന്റെ മഹാമൗനം വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്‌ളവേഴ്‌സ് ചാനലിൽ ഒരു പരിപാടിക്കിടെ മോഹൻലാലിനെക്കുറിച്ച് മോശം പരാമർശം ഉണ്ടായി എന്നാരോപിച്ചാണ് ജോബി രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായത്. തുടർന്ന് ക്ഷമാപണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.

ഹരീഷ് പേരടിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്:-

ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാൻസ് അസോസിയേഷൻ എന്താണ് നേടിയത്....ഇത്തരം ഫാൻസ് ഗുണ്ടായിസം സാംസ്‌കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്...കേരളത്തിന്റെ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലും അദ്ദേഹത്തെ പ്രസംഗം മുഴുമിപ്പിക്കാൻ സമ്മതിക്കാത്ത രീതിയിൽ ഇതേ ഫാൻസുകാരുടെ അഴിഞ്ഞാട്ടം ഉണ്ടായതാണ്...ഇതിനൊക്കെ ഇനിയും സാംസ്‌കാരിക കേരളം വളം വെച്ചുകൊടുക്കണോ.

ഒരു നടൻ എന്ന നിലക്ക് ഞാൻ അങ്ങേയറ്റം ബഹുമാനിക്കുകയും എന്നോട് നല്ല വ്യക്തി ബന്ധം പുലർത്തുകയും ചെയ്യുന്ന മഹാനടനായ ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു...പ്രിയപ്പെട്ട ലാലേട്ടാ..ഈ ഫാൻസുകാരുടെ വിവരമില്ലായമക്ക് വേണ്ടി ഈ പാവപ്പെട്ട കലാകാരനോട് കേരളം മുഴുവൻ കേൾക്കേ സ്‌നേഹം പ്രകടിപ്പിച്ചാൽ അത് താങ്കളുടെ പ്രസ്‌ക്തിയും അന്തസ്സും ഇനിയും ഉയർത്തും...