തിരുവനന്തപുരം: മതപരമായ കാരണങ്ങൾ കൊണ്ട് വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർ സ്‌കൂളുകളിൽ വരുന്നത് ഒഴിവാക്കണമെന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പരാമർശത്തെ ചോദ്യം ചെയ്ത് അഡ്വ.ഹരീഷ് വാസുദേവൻ. ഇങ്ങനെ ഇളവ് കൊടുക്കാൻ വിദ്യാഭ്യാസമന്ത്രിക്ക് അധികാരം ഇല്ലെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പൊതുജനാരോഗ്യ കാരണങ്ങളാൽ ആണ് വാക്സിൻ മറ്റുള്ളവർക്ക് നിർബന്ധം ആക്കിയതെങ്കിൽ, മതപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്ത ഒറ്റയാൾക്കും ഇളവ് കൊടുക്കാൻ മന്ത്രിക്ക് അധികാരമില്ലെന്നും പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ട് മാത്രമുള്ള മതവിശ്വാസമേ രാജ്യത്ത് അനുവദിച്ചിട്ടുള്ളൂവെന്നും ഹരീഷ് വാസുദേവൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്തവർക്ക് ഇളവ് കൊടുക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് എവിടെ നിന്നാണ് കിട്ടിയത്? ഭരണഘടനയാണ് മതവിശ്വാസത്തിനുള്ള അവകാശം നൽകുന്നത്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ടു മാത്രമുള്ള മതവിശ്വാസമേ ഇന്ത്യയിൽ സമ്മതിച്ചിട്ടുള്ളൂ.

പൊതുജനാരോഗ്യ കാരണങ്ങളാൽ ആണ് വാക്സിൻ മറ്റുള്ളവർക്ക് നിർബന്ധം ആക്കിയതെങ്കിൽ, മതപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്ത ഒറ്റയാൾക്കും ഇളവ് കൊടുക്കാൻ മന്ത്രിക്ക് അധികാരമില്ല. ഭരണഘടന നടപ്പാക്കാനാണ് മന്ത്രി. അതിനു താഴെയാണ് മന്ത്രി. മന്ത്രിക്കോ മന്ത്രിസഭയ്‌ക്കോ പ്രത്യേക അവകാശങ്ങൾ ഉണ്ടെന്ന് ശിവൻകുട്ടി മന്ത്രി തെറ്റിദ്ധരിക്കരുത്.

ശമ്പളം തുടർന്നും വാങ്ങണമെങ്കിൽ, അവരോട് വാക്സിൻ എടുത്ത് ക്ലാസിൽ വരാൻ മന്ത്രി പറയണം.

(അലർജി തുടങ്ങിയ ആരോഗ്യസംബന്ധിയായ കാരണങ്ങളാൽ വാക്സിനിൽ ഉള്ള ഇളവ് നൽകേണ്ടത് ഭരണഘടനാപരമാണ്.)